കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും നോട്ടീസ് അയച്ച് ഹൈക്കോടതി. മാസപ്പടി ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി നടപടി. മാദ്ധ്യമപ്രവർത്തകനായ അജയനാണ് ഇവർക്കെതിരെ ഹർജി നൽകിയത്. മുഖ്യമന്ത്രിയ്ക്കും മകൾക്കും പുറമേ സിഎംആർഎൽ അധികൃതർക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ആദായ നികുതി വകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാസപ്പടി കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് അജയൻ ഹർജിയിൽ ആവശ്യപ്പെടുന്നത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇന്ററിംഗ് സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിൽ പേരുകൾ കേന്ദ്രം ഹാജരാക്കണമെന്നും കോടതി ഇന്ന് ആവശ്യപ്പെട്ടു.
കേസ് വേനലവധിക്ക് ശേഷം മേയ് 27ന് കോടതി പരിഗണിക്കും.ഇതിനിടെ സിഎംആർഎല്ലിന്റെ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി കേസിൽ രണ്ട് മാസത്തേക്ക് തൽസ്ഥിതി തുടരാൻ ഉത്തരവിട്ടിരിക്കുകയാണ്. എസ്എഫ്ഐഒ കുറ്റപത്രത്തിൽ സമൻസ് അയക്കുന്നതാണ് രണ്ട് മാസത്തേക്ക് തടഞ്ഞത്. ഇതോടെ കേസിലെ പ്രതികളായ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ അടക്കമുള്ളവർക്ക് താൽക്കാലിക ആശ്വാസമായി.കേന്ദ്ര സർക്കാർ വിശദമായ വാദം കേൾക്കാൻ സമയം തേടി. ഇതോടെയാണ് കോടതി രണ്ട് മാസത്തേക്ക് നടപടികൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്. കേസ് ഹൈക്കോടതി പുതിയ ഡിവിഷൻ ബെഞ്ചിലേക്കയക്കാൻ തീരുമാനിച്ചിട്ടുണ്ട്.