ലോകായുക്തയുടെ അധികാരത്തിന് പരിധി നിശ്ചയിച്ചിട്ടുള്ള നിയമഭേദഗതി ശരിവച്ച് ഹൈക്കോടതി

കൊച്ചി: ലോകായുക്തയുടെ അധികാരത്തിന് പരിധി നിശ്ചയിച്ചിട്ടുള്ള നിയമഭേദഗതി ശരിവച്ച് ഹൈക്കോടതി. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയടക്കം നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൗമൻ സെൻ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഭരണഘടനാ ഭേദഗതി അംഗീകരിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി. ചില മാറ്റങ്ങളോടെയാണ് ഭേദഗതി അംഗീകരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
കേരള സർക്കാർ കൊണ്ടുവന്ന ലോകായുക്ത നിയമഭേദഗതി ബില്ലിന് അംഗീകാരം നൽകാതെ അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് വിട്ടിരുന്നു. പിന്നാലെ ഇതിന് രാഷ്ട്രപതി അംഗീകാരം നൽകി. ലോക്‌പാൽ ബില്ലിന് സമാനമാണ് ലോകായുക്ത ബില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നൽകിയത്.1999ൽ പാർട്ടിയുടെ മുതിർന്ന നേതാവായ ഇ ചന്ദ്രശേഖരൻ നായർ നിയമമന്ത്രിയായിരിക്കെയാണ് ലോകായുക്ത നിയമം കൊണ്ടുവന്നത്.
അഴിമതിക്കേസിൽ പൊതുസേവകർ കുറ്റക്കാരാണെന്ന് കണ്ടാൽ അവരെ പദവിയിൽനിന്ന് നീക്കംചെയ്യാൻ അധികാരം നൽകുന്ന ലോകായുക്ത നിയമത്തിലെ സെക്‌ഷൻ 14ലെ ഒന്നാം ഉപവകുപ്പ് നീക്കംചെയ്താണ് സർക്കാർ നിയമഭേദഗതി കൊണ്ടുവന്നത്.പുതിയ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ ഗവർണറുടെ അപ്പലേറ്റ് അധികാരം ഇല്ലാതെയാകും.
മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത വിധിയുണ്ടായാൽ ഗവർണർക്ക് പകരം നിയമസഭയ്ക്കായിരിക്കും അപ്പലേറ്റ് അധികാരമുണ്ടാവുക. മന്ത്രിമാർക്കെതിരായ വിധികളിൽ മുഖ്യമന്ത്രിയും എംഎൽഎമാർക്കെതിരായ വിധികളിൽ സ്‌പീക്കറുമായിരിക്കും അപ്പലേറ്റ് അതോറിറ്റി.ലോകായുക്ത നിയമത്തിലെ വകുപ്പ് 14 അനുസരിച്ചാണ് ജനപ്രതിനിധികൾക്ക് അയോഗ്യത കൽപ്പിക്കാൻ കഴിയുന്നത്. ഈ വകുപ്പ് പ്രകാരമാണ് മുൻ മന്ത്രി കെ ടി ജലീലിനെതിരെ നടപടിയുണ്ടായത്. ജലീലിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നതിന് ശേഷമാണ് ലോകായുക്തയുടെ അധികാരങ്ങൾ കവരുന്ന നിയമഭേദഗതി കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്.