രണ്ടു ദിവസത്തിനുള്ളിൽ ഹോർമുസ് തുറക്കണം, ഇല്ലെങ്കിൽ ഇറാനെ സമ്പൂർണമായി തകർക്കും

വാഷിംഗ്ടൺ: 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന് നരകതുല്യമായ അനവസ്ഥ നേരിടേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ചയ്ക്കകം ഹോർമുസ് തുറന്നില്ലെങ്കിൽ ചൊവ്വാഴ്ച ഇറാനെ സമ്പൂർണമായി തകർക്കും, പവർ പ്ലാന്റുകൾ, പാലങ്ങൾ ഉൾപ്പെടെ എല്ലാം ഒറ്റദിവസം കൊണ്ട് തീർക്കും. ഇതുവരെയില്ലാത്ത ആക്രമണമുണ്ടാകും. ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ പറഞ്ഞു. കടലിടുക്ക് തുറന്നില്ലെങ്കിൽ നിങ്ങൾ നരകത്തിൽ ജീവിക്കേണ്ടി വരും. കാത്തിരിക്കൂ, അല്ലാഹുവിന് സ്തുതി എന്ന് അദ്ദേഹം കുറിച്ചു.
ഒരുവശത്ത് സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് ട്രംപ് ഇറാന് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. ട്രംപിന്റെ കഴിഞ്ഞ ദിവസത്തെ ഭീഷണിക്ക് കടുത്ത ഭാഷയിലാണ് ഇറാൻ സൈനിക നേതൃത്വം മറുപടി നൽകിയത്. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായാൽ അമേരിക്കയ്ക്ക് നേരെ നരകവാതിലുകൾ തുറക്കപ്പെടുമെന്ന് ഇറാൻ ജനറൽ അലി അബ്ദുള്ളാഹി അലിയാബാദി മുന്നറിയിപ്പ് നൽകി.
മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ തങ്ങൾ ലക്ഷ്യമിടുമെന്നും ഇറാൻ വ്യക്തമാക്കി.യു.എസിന്റെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെയാണ് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചത്. ഇതോടെ ആഗോള തലത്തിൽ ഇന്ധന പ്രതിസന്ധി നേരിട്ടിരുന്നു, ഹോർമുസ് തുറക്കാൻ സൈനികമായി ഇടപെടണമെന്ന ട്രംപിന്റെ ആവശ്യം നാറ്റോ സൈനിക സഖ്യത്തിലെ രാഷ്ട്രങ്ങൾ തള്ളിയിരുന്നു. നയതന്ത്ര മാർഗത്തിലൂടെ ഹോർമുസ് പ്രതിസന്ധി പരിഹരിക്കണമെന്നാണ് യു.കെയും ഫ്രാൻസും ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിർദ്ദേശച്ചത്. ഇതിനായി 40 രാജ്യങ്ങളുടെ യോഗം യു.കെയുടെ നേതൃത്വത്തിൽ വിളിച്ചുകൂട്ടിയിരുന്നു.