ഒരു റേഷന്‍ വ്യാപാരിക്ക് കേരളത്തില്‍ എത്ര രൂപ കിട്ടും; ശമ്പളം ഉയര്‍ത്തണമെന്ന് ആവശ്യം

കൊട്ടാരക്കര: ഭക്ഷ്യ ഭദ്രതാനിയമവും ഈപോസ് വഴിയുള്ള റേഷന്‍ വിതരണവും കേരളത്തില്‍ ആരംഭിച്ചപ്പോള്‍ ഒന്നാം പിണറായി സര്‍ക്കാര്‍ റേഷന്‍ വ്യാപാരികള്‍ക്ക് മിനിമം വേതനം 18,000 രൂപ നല്‍കുമെന്ന് ഉത്തരവു പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവില്‍ 8,500 രൂപ സപ്പോര്‍ട്ടിംഗ് മണിയായി പ്രഖ്യാപിക്കുകയും വില്‍പ്പന കുറയുന്നതിനനുസരിച്ച് സപ്പോര്‍ട്ടിംഗ് മണി കുറയുന്ന രീതിയില്‍ വ്യവസ്ഥ ചെയ്തു. അതിന്‍ പ്രകാരം 60 ശതമാനത്തില്‍ താഴെ വില്‍പ്പനയുള്ളവര്‍ക്ക് 5100 രൂപമാത്രമേ സപ്പോര്‍ട്ടിംഗ് മണി ലഭിക്കുകയുള്ളു.

ഏതു കടയില്‍ നിന്നും റേഷന്‍ വാങ്ങമെന്ന നിയമം നടപ്പിലായതോടെ 3500 ഓളം വ്യാപാരികള്‍ക്ക് 6000 രൂപ മുതല്‍ 15000 രൂപയില്‍ താഴെ വരെ മാത്രമെ ലഭിക്കുന്നുള്ളു. കടവാടക, കറണ്ട് ചാര്‍ജ്, സെയില്‍സ്മാന്റെ ശമ്പളം തുടങ്ങിയ ചെലവുകള്‍ക്ക് ഈ തുക തികയാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ നഷ്ടം സഹിച്ച് റേഷന്‍ വ്യാപാരം നടത്തിക്കൊണ്ടു പോകാനാവില്ലെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോഹനന്‍പിള്ള ചൂണ്ടിക്കാട്ടി.കൊട്ടാരക്കര താലൂക്കിലെ റേഷന്‍ വ്യാപാരി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

റേഷന്‍ വ്യാപാരികളുടെ വേതനം 30000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.താലൂക്ക് പ്രസിഡന്റ് ജയചന്ദ്രന്‍ കാട്ടമ്പള്ളി അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ.എ.റഹിം മുതിര്‍ന്ന റേഷന്‍ വ്യാപാരികളെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് തൃക്കണ്ണമംഗല്‍ ജോയിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പറക്കുളം സലാം വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജോണ്‍സണ്‍ വേങ്ങൂര്‍, സാംസണ്‍ ജോര്‍ജ്, ജാസ്സിം ചിതറ, രാജേഷ് നിലമേല്‍, മോളി വര്‍ഗീസ്, ജോണി ഫില്‍ ഗിരി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *