പൊതുമദ്ധ്യത്തിൽ അപമാനിച്ചു, സിനിമയിൽ നിന്ന് മാറ്റി നിറുത്തി: സാന്ദ്രാ താേമസിന്റെ പരാതിയിൽ ബി ഉണ്ണികൃഷ്ണനെതിരെ കേസ്

കൊച്ചി: നിർമ്മാതാവും നടിയുമായ സാന്ദ്രാ തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. പൊതുമദ്ധ്യത്തിൽ അപമാനിച്ചുവെന്നാണ് പരാതി. നിർമാതാവായ ആന്റോ ജോസഫാണ് കേസിലെ രണ്ടാം പ്രതി. കോടതിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഇവർക്കെതിരെ കേസെടുത്തത്.

ഹേമാ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയതിന്റെ പേരിൽ ബി ഉണ്ണികൃഷ്ണൻ വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയിൽ നിന്ന് തന്നെ മാറ്റിനിറുത്തിയെന്നും സാന്ദ്രയുടെ പരാതിയിൽ പറയുന്നുണ്ട്. ബി ഉണ്ണികൃഷ്ണൻ തൊഴിൽ മേഖലയിൽ നിന്ന് തന്നെ മാറ്റി നിറുത്തി. സാന്ദ്രാ തോമസിനോട് സഹകരിക്കരുതെന്ന് മറ്റുള്ളവരോട് ആവശ്യപ്പെട്ടു, തൊഴിൽ സ്വാതന്ത്ര്യത്തിന് തടസം നിന്നു തുടങ്ങിയ കാര്യങ്ങളും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

സിനിമയുടെ തർക്ക പരിഹാരവുമായി ബന്ധപ്പെട്ട യോഗത്തിൽ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയെത്തുടർന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പൊലീസ് നേരത്തേ കേസെടുത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെ സംഘടനയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി നിർമ്മാതാക്കളുടെ സംഘടനയിൽ നിന്ന് സാന്ദ്രയെ പുറത്താക്കി. തുടർന്ന് ഇതിനെതിരെ സാന്ദ്ര കോടതിയെ സമീപിക്കുകയും പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ നിർമ്മാതാക്കളുടെ സംഘടനയെ രൂക്ഷമായി വിമർശിച്ച് സാന്ദ്രാ തോമസ് രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *