മലപ്പുറത്ത് ആയുധങ്ങളുമായെത്തിയ സംഘം രണ്ടു കോടി രൂപ കവർന്നു

മലപ്പുറം: മലപ്പുറത്ത് ആയുധങ്ങളുമായെത്തിയ സംഘം രണ്ടു കോടി രൂപ കവർന്നു. കാറിൽ സഞ്ചരിക്കുകയായിരുന്ന തെന്നല സ്വദേശി ഹനീഫയുടെ പണമാണ് വാഹനം തടഞ്ഞുനിർത്തി കവർന്നത്. തെയ്യാലിങ്ങല്‍ ഹൈസ്‌കൂള്‍ പടിയില്‍ വെച്ചായിരുന്നു സംഭവം.

കൊടിഞ്ഞിയില്‍ നിന്ന് പണവുമായി താനൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍, എതിര്‍ ഭാഗത്ത് നിന്ന് കാറില്‍ വന്ന അക്രമി സംഘം പണം തട്ടിയെടുക്കുകയായിരുന്നു. ഹോക്കി സ്റ്റിക്കുകളും വടിവാളുകളുമായി ഇറങ്ങിയ നാലംഗ സംഘമാണ് പണം തട്ടിയെടുത്തത്.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കിട്ടിയ പണമാണ് സംഘം കവര്‍ന്നതെന്ന് ഹനീഫ പറഞ്ഞു. കേസെടുത്ത താനൂര്‍ പൊലീസ് പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചുവരികയാണ്. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് സൂചിപ്പിച്ചു.