ഉത്തര്‍പ്രദേശില്‍ 10 വര്‍ഷം പഴക്കമുള്ള മസ്ജിദിന്റെ ഭാഗം പൊളിച്ചു നീക്കി

ഉത്തര്‍പ്രദേശില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്. സംഭലിലെ രാരിബുസൂര്‍ഗ് ഗ്രാമത്തിലെ ഒരു മസ്ജിതിന്റെ ഭാഗം പൊളിച്ചു നീക്കി.10 വര്‍ഷം പഴക്കമുള്ള മസ്ജിദിനെതിരെയാണ് നടപടി. അനധികൃത നിര്‍മ്മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തി. 30 ദിവസം മുമ്പ് നോട്ടീസ് നല്‍കിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

മസ്ജിദിന്റെ ഒരു ഭാഗം സമീപത്തെ തടാകത്തിന് സമീപത്താണ് നിര്‍മിച്ചിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിന് പുറമെ സമീപത്തെ കല്യാണ മണ്ഡപവും പൊളിച്ചുനീക്കുന്നുണ്ട്. വളരെക്കാലമായി ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുകയായിരുന്നുവെന്നും നോട്ടീസ് നല്‍കിയിട്ടും അനധികൃത നിര്‍മാണം നീക്കിയില്ലെന്നുമാണ് അധികൃതരുടെ ആരോപണം.

സര്‍ക്കാര്‍ ഭൂമിയിലെ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധമായ കൈയേറ്റമോ നിര്‍മാണമോ അനുവദിക്കില്ലെന്ന് അധികൃതര്‍ പറയുന്നു. അസ്മോലി പൊലീസ് സ്റ്റേന്‍ പരിധിയിലാണ് പള്ളി പൊളിച്ചുനീക്കുന്നത്.ഡ്രോണ്‍ കാമറയുടെ സഹായത്തോടെ പ്രദേശങ്ങള്‍ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.