ഇന്ത്യയ്ക്ക് അഭിമാനനേട്ടം; ചരിത്രം കുറിച്ച് ശുഭാംശു ശുക്ല; ആക്സിയം 4 ദൗത്യം കുതിച്ചുയർന്നു

ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയം-4 ദൗത്യം വിക്ഷേപിച്ചു. ഇന്ത്യ, ഹംഗറി, പോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള ബഹിരാകാശ യാത്രികർ പങ്കെടുക്കുന്ന ദൗത്യം ഫ്ലോറിഡയിൽ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.01നാണ് പുറപ്പെട്ടത്. നാളെ ഇന്ത്യൻ സമയം വൈകിട്ട് നാലരയ്ക്ക് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തും (ഐഎസ്എസ്). ശുഭാംശു ശുക്ലയ്ക്ക് പുറമേ മുതിർന്ന അമേരിക്കൻ ബഹിരാകാശ യാത്രികൻ പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്സിയം 4 ദൗത്യ സംഘത്തിലുള്ളത്.
41 വർഷങ്ങൾക്കുശേഷം ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക് പോകുന്നുവെന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്. 1984ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ്മ നടത്തിയ ഐതിഹാസിക ബഹിരാകാശ സന്ദർശനത്തിന് നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ശുഭാംശു ശുക്ലയുടെ യാത്ര. എന്നാല്‍ രാകേഷ് ശര്‍മ്മയുടെ യാത്ര അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കായിരുന്നില്ല. അതിനാല്‍, ഡ്രാഗണ്‍ പേടകം ഡോക്ക് ചെയ്യുന്നതോടെ ഐഎസ്എസിലെത്തുന്ന ആദ്യ ഇന്ത്യക്കാരന് എന്ന നേട്ടം ശുഭാംശു ശുക്ലയുടെ പേരിലാകും. ഇത് ഇന്ത്യയുടെ ചരിത്രനിമിഷമാണ്.

നാസയും സ്പേസ് എക്സുമായി ചേർന്ന് സംഘടിപ്പിക്കുന്ന ആക്സിയം 4 ദൗത്യത്തിൽ നാസ-ഐഎസ്ആർഒ സഹകരണത്തിന്റെ ഭാഗമായാണ് വ്യോമസേന ഗ്രൂപ്പ് ക്യാപ്ടനായ ശുഭാംശു ശുക്ലയ്ക്ക് അവസരം ലഭിച്ചത്. സാങ്കേതിക തകരാർ കാരണം ഏഴ് തവണ യാത്ര മാറ്റിവച്ചിരുന്നു. ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയ്ക്കായി 550 കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചിരിക്കുന്നത്. 39കാരനായ ശുഭാംശു 2006ലാണ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. 2000 മണിക്കൂറിലധികം യുദ്ധവിമാനങ്ങൾ പറപ്പിച്ചുള്ള അനുഭവസമ്പത്ത് അദ്ദേഹത്തിന്റെ പേരിലുണ്ട്. സുഖോയ് 30, മിഗ് 21, മിഗ് 29, ജാഗ്വർ, ഹോക്ക്, ഡോണിയർ, എഎൻ 32 തുടങ്ങിയ വ്യത്യസ്തങ്ങളായ വിമാനങ്ങൾ ഇക്കൂട്ടത്തിൽപ്പെടുന്നു.