ഹേമാ കമ്മിറ്റിയിലെ എല്ലാ കേസുകളിലും അന്വേഷണം അവസാനിപ്പിച്ചു

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട 34 കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചതായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. ഹേമാ കമ്മിറ്റിക്ക് മൊഴി നൽകിയവർ അന്വേഷണവുമായി സഹകരിക്കാത്തതിനാലാണ് അന്വേഷണം അവസാനിപ്പിക്കേണ്ടി വന്നതെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
പരാതിയുള്ളവർക്ക് മൊഴി നൽകാനുള്ള സാഹചര്യം ഒരുക്കിയിരുന്നുവെന്നും ആരും തയ്യാറാകാത്ത സാഹചര്യത്തിലാണ് ഹേമാ കമ്മറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന മുഴുവൻ കേസുകളിലെ അന്വേഷണം അവസാനിപ്പിക്കുന്നതെന്നും പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. ഇത്തരം വിഷയങ്ങളിൽ മൊഴി നൽകാന്‍ ആരെയും നിർബന്ധിക്കേണ്ടതില്ല എന്നായിരുന്നു വിഷയത്തിൽ ഹൈക്കോടതിയുടെ മറുപടി.
എന്നാൽ ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അത് നൽകാൻ നോഡൽ ഏജൻസിയുടെ പ്രവർത്തനം തുടരണമെന്നും കേടതി നിർദ്ദേശിച്ചിട്ടുണ്ട്.പുതിയ നിയമം വരുന്നതുവരെ കോടതിയുടെ മാർഗനിർദ്ദേശങ്ങൾ നിലവിലുണ്ടാകുമെന്നും ഹൈക്കോടതി പറഞ്ഞു. ഓഗസ്റ്റ് മാസമാദ്യം സിനിമ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായ കോൺക്ലേവ് സംഘടിപ്പിക്കും. ഇതിൽ നിന്നുണ്ടാകുന്ന നിർദ്ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലാവും സിനിമാ നയം രൂപീകരിക്കാനുള്ള കരട് തയാറാക്കുക. നിയമത്തിന്റെ കരട് തയാറാക്കിയ ശേഷം അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.