തിരിച്ചടിച്ച് ഇറാന്റെ പ്രതികരണം, ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം

ടെൽ അവീവ്: പശ്ചിമേഷ്യയെ മുൾമുനയിലാക്കി ഇസ്രയേലിന് നേരെ ഇറാന്റെ പ്രത്യാക്രമണം. ഇസ്രയേൽ പ്രതിരോധ സേന തന്നെയാണ് ആക്രമണ വിവരം സ്ഥിരീകരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അപായ സൈറണുകൾ മുഴങ്ങിയതായും ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 75ലേറെ മിസൈലുകൾ ഇറാൻ ഇസ്രയേലിലേക്കയച്ചുവെന്നാണ് വിവരം.

ഒരേസമയം കൂട്ടമായി മിസൈലുകൾ തൊടുക്കുന്ന രീതിയാണ് ഇത്തവണയും ഇറാൻ സ്വീകരിച്ചിരിക്കുന്നത്. ഇസ്രയേൽ എയർഫോഴ്സും വ്യോമപ്രതിരോധ സംവിധാനമായ ‘അയൺ ഡോമും’ സജീവമായി രംഗത്തുണ്ട്. ആകാശത്തുവച്ച് തന്നെ മിസൈലുകളെ തകർക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ വ്യാജവാർത്തകളിൽ വിശ്വസിക്കരുതെന്നും ഔദ്യോഗിക മാദ്ധ്യമങ്ങളെ മാത്രം ആശ്രയിക്കണമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഇറാന്റെ പ്രത്യാക്രമണം ഉണ്ടായിരിക്കുന്നത്. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ ഓഫീസിന് തൊട്ടടുത്തായിരുന്നു സ്‌ഫോടനം നടന്നത്. ഇറാൻ‌ പ്രത്യാക്രമണം നടത്തിയതോടെ ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.