ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ

ടെഹ്റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ ഓഫീസിന് തൊട്ടടുത്താണ് സ്‌ഫോടനം നടന്നത്. നഗരത്തിൽ ഖമനേയിയുടെ ഓഫീസിന് സമീപത്ത് നിന്നും പുകപടലങ്ങൾ ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഖമനേയി സ്‌ഫോടന സമയം ഓഫീസിൽ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അമേരിക്കയുമായുള്ള തർക്കം രൂക്ഷമായതോടെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല.
മൂന്ന് സ്‌ഫോടനങ്ങളാണ് ഇറാൻ തലസ്ഥാനമായ ടെഹ്റാനിലുണ്ടായത്. യൂണിവേഴസിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും മിസൈലുകൾ പതിച്ചു. ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് സൂചന. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് സമ്മർദ്ദം ചെലുത്താനായി അമേരിക്ക ഈ മേഖലയിൽ വലിയ തോതിൽ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിച്ചതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
ഇറാന് മേൽ നടത്തിയത് ഭീഷണികൾ ഒഴിവാക്കാനുള്ള നീക്കമാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് വിശേഷിപ്പിച്ചു. എന്നാൽ ആക്രമണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ടെഹ്റാനിൽ സ്‌ഫോടനം നടന്നതിന് പിന്നാലെ ഇസ്രയേലിലുടനീളം അപായ സൈറണുകൾ മുഴങ്ങി. ഇറാനിൽ നിന്ന് മിസൈൽ ആക്രമണം ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തി പൊതുജനങ്ങളോട് ജാഗ്രത പാലിക്കാൻ ഇസ്രയേൽ സൈന്യം നിർദ്ദേശിച്ചു. അടിയന്താരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് ഇസ്രയേൽ വ്യോമപാത അടച്ചു.