ജോയ്‌സന ഇനി ഷെയ്ജിനൊപ്പം ജീവിക്കും ; ഹേബിയസ് കോര്‍പസ് ഹര്‍ജി തീര്‍പ്പാക്കി കോടതി

കൊച്ചി: വിവാദമായ കോടഞ്ചേരി മിശ്ര വിവാഹവുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പസ് ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി. ജോയ്സ്നയെ ഭര്‍ത്താവ് ഷെജിനോടൊപ്പം ജീവിക്കാന്‍ വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കി. ജോയ്സ്ന അന്യായ തടങ്കലിലല്ലെന്ന് തെളിഞ്ഞതായി കോടതി പറഞ്ഞു.

ആവശ്യത്തിന് ലോക പരിചയം ഉള്ള ആളാണ് പെണ്‍കുട്ടി , വിവാഹത്തിന് ശേഷം എന്ത് ചെയ്യണം എന്ന സ്വാതന്ത്ര്യം പെണ്‍കുട്ടിക്കുണ്ട്. സ്വന്തമായി തീരുമാനം എടുക്കാനുള്ള പക്വതയുമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് സിഎസ് സുധ, വി.ജി അരുണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ഷെജിനോടൊപ്പം പോകാനാണ് താല്‍പ്പര്യമെന്ന് ജോയ്‌സ്‌ന തീരുമാനം കോടതിയില്‍ അറിയിക്കുകയായിരുന്നു. ജോയ്സ്നയെ കാണാനില്ലെന്നും ജോയ്സ്ന അന്യായമായി തടങ്കലിലാണെന്നും ആരോപിച്ചാണ് പിതാവ് ജോസഫ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് നല്‍കിയത്

26 വയസുളള ജോയ്‌സന ആരുടെയൊപ്പം പോകണമെന്ന് തീരുമാനിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. വീട്ടുകാരോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ജോയ്സ്ന കോടതിയെ അറിയിച്ചു.തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം പോകണമെന്ന ജോയ്സ്നയുടെ ആവശ്യത്തിനനുസരിച്ച് ഹൈക്കോടതി ഉത്തരവിറക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *