മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ്വാദി പാര്‍ട്ടി പിന്തുണയോടെ രാജ്യസഭയിലേക്ക്

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പാര്‍ട്ടി വിട്ടു. മെയ് 16ന് താന്‍ രാജി സമര്‍പ്പിച്ചിരുന്നുവെന്ന് അദ്ദേഹം രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമാജ് വാദി പാര്‍ട്ടി പിന്തുണയിലാണ് അദ്ദേഹം രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചത്. ഇന്ന് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു ഉത്തര്‍പ്രദേശില്‍ രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചത്.

നേരത്തേയും സമാജ്വാദി പിന്തുണയിലായിരുന്നു ഉത്തര്‍പ്രദേശില്‍ നിന്നും കപില്‍ സിബല്‍ രാജ്യസഭയില്‍ എത്തിയത്. കോണ്‍ഗ്രസില്‍ തിരുത്തല്‍ ആവശ്യപ്പെട്ട ജി 23 ഗ്രൂപ്പിന് നേതൃത്വം കൊടുത്തത് കപില്‍ സിബലായിരുന്നു. കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തിനെതിരെ തുടര്‍ച്ചയായി അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു.

 നിരന്തരം കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന കപില്‍ സിബലുമായി ഇനി സന്ധിയില്ലെന്ന വ്യക്തമായ സൂചന കോണ്‍ഗ്രസ് നേതൃത്വം നല്‍കിക്കഴിഞ്ഞു. സമാന എതിര്‍പ്പ് കപില്‍ സിബലിനുമുണ്ട്.

രാജസ്ഥാനില്‍ നടന്ന ചിന്തന്‍ ശിബിരത്തിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെങ്കിലും അദ്ദേഹം വിട്ടുനിന്നിരുന്നു. കപില്‍ സിബലിനെ ഉള്‍പ്പെടുത്താതെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നടത്തിയ സമവായ ചര്‍ച്ചകളും. ഈ ഘട്ടത്തിലാണ് എസ്പിയിലേക്ക് സിബലിനെ അടുപ്പിക്കാനുള്ള ശ്രമം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *