ബെംഗളൂരു∙ ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹർജികൾ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് തള്ളി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള വിശാല ബെഞ്ചാണ് ഹർജികൾ തള്ളിയത്. ഹിജാബ് മതാചാരത്തിന് അവിഭാജ്യഘടകമല്ലെന്നും യൂണിഫോമിനെ വിദ്യാർഥികൾക്ക് എതിര്‍ക്കാനാവില്ലെന്നും കോടതി വിലയിരുത്തി.
കേസിൽ വിധി വരുന്നതിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു, മൈസൂരു, ബെളഗാവി എന്നിവിടങ്ങളിൽ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രകടനങ്ങൾക്കും ആളുകൾ ഒത്തുചേരുന്നതിനും നിരോധനമുണ്ട്. ഉഡുപ്പി, ശിവമൊഗ്ഗ എന്നിവിടങ്ങളിലടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ ഭരണഘടനാ വിഷയങ്ങൾ കേസിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ, ഹിജാബ് വിലക്കിൻമേലുള്ള ഹർജികൾ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിടേണ്ടതുണ്ടെന്നു സിംഗിൾ ബെഞ്ച് വിലയിരുത്തുകയായിരുന്നു.
ഹർജിയിൽ വാദം കേൾക്കവെ, ക്യാംപസിൽ ഹിജാബ് ധരിക്കാമെന്നും ക്ലാസിൽ ഇരിക്കുമ്പോൾ പാടില്ലെന്നേ നിർദേശിച്ചിട്ടുള്ളൂ എന്നും കർണാടക സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഹിജാബിനു വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി. ഹിജാബ് വിലക്കി സംസ്ഥാനം ഉത്തരവിട്ടിട്ടില്ലെന്നും വിദ്യാലയ വികസന സമിതികൾക്കു തീരുമാനമെടുക്കാമെന്നാണു വ്യക്തമാക്കിയതെന്നും കർണാടക സർക്കാർ കോടതിയില്‍ വ്യക്തമാക്കി. അങ്ങനെയെങ്കിൽ വിദ്യാലയ വികസന സമിതി ഹിജാബ് അനുവദിച്ചാൽ സർക്കാർ എതിർക്കുമോ എന്നു ഹൈക്കോടതി ചോദിച്ചിരുന്നു.
അതിനിടെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോമിന്റെ ഭാഗമല്ലാത്ത എല്ലാ വസ്ത്രധാരണവും വിലക്കി കർണാടക വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളജുകളിൽ ഉൾപ്പെടെ കർണാടക വിദ്യാഭ്യാസനയ പ്രകാരമുള്ള യൂണിഫോം ധരിച്ചെത്തുന്നവർക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. വിദ്യാലയങ്ങളിലെ സമത്വത്തിനു കോട്ടമുണ്ടാക്കുന്ന വസ്ത്രധാരണം അനുവദിക്കില്ലെന്നും ഉത്തരവിൽ പറയുന്നു. വിവാദത്തിൽ ഹൈക്കോടതി വിധി വരുന്നത് വരെ നിലവിലെ ചട്ടം തന്നെ തുടരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും അറിയിച്ചു. ഹിജാബ് ധരിച്ചതിനെ തുടർന്ന് ഉഡുപ്പി പിയു കോളജിൽ നിന്ന് പുറത്താക്കിയ ആറു വിദ്യാർഥിനികളാണ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. ഹിജാബ് നിരോധനം മൗലികാവകാശത്തിന്റെ ലംഘനമെന്നാണ് വിദ്യാർഥികളുടെ വാദം. സിംഗിൾ ബെഞ്ചിൽ നൽകിയിരുന്ന ഹർജി പിന്നീട് വിശാല ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.