കഴക്കൂട്ടത്ത് പ്രേംകുമാർ കോൺഗ്രസ് സ്ഥാനാർത്ഥി?, മികച്ച സ്ഥാനാർത്ഥിയെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷൻ പ്രേംകുമാറിനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം. കഴക്കൂട്ടത്ത് പ്രേംകുമാർ മികച്ച സ്ഥാനാർത്ഥി എന്നാണ് പാർട്ടി വിലയിരുത്തൽ. ചർച്ചക്ക് ശ്രമിച്ച ഇടത് നേതാക്കൾക്ക് പ്രേംകുമാർ വഴങ്ങിയിട്ടില്ല. ഇന്നലെ പ്രേംകുമാറിനെ അനുനയിപ്പിക്കാൻ സി പി എം നേതാവ് കടകംപള്ളി സുരേന്ദ്രൻ നേരിട്ട് വീട്ടിലെത്തിയിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ എത്തിയിട്ടും പ്രേംകുമാറിനെ നേരിട്ട് കാണാൻ സാധിച്ചിരുന്നില്ല.
ചലച്ചിത്ര അക്കാദമിയിൽ നിന്ന് അപ്രതീക്ഷിതമായി നീക്കിയതിൽ തനിക്ക് നീതികേടാണ് ഉണ്ടായതെന്ന് പ്രേംകുമാർ നേരത്തെ വിമർശിച്ചിരുന്നു. ഇടത് തുടർഭരണം പാടില്ലെന്ന പരസ്യവിമർശനം ഉന്നയിച്ച സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദനെ സ്ഥാനത്ത് നിന്ന് മാറ്റാത്തതിനെ തുടർന്നാണ് പ്രേംകുമാർ തന്നെ മാറ്റിയതിലെ അമർഷം പരസ്യമാക്കി രംഗത്തെത്തിയത്. ഇരട്ടനീതി എന്നാണ് പ്രേംകുമാർ ഇതിനെ വിശേഷിപ്പിച്ചത്.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ക്കായി കോണ്‍ഗ്രസിന്‍റെ പ്രധാന യോഗങ്ങള്‍ ഇന്ന് ചേരും. പ്രചാരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സമിതിയുടെ ആദ്യയോഗം ചേരും. കെ സി വേണുഗോപാൽ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. എഐസിസി നിയോഗിച്ച സച്ചിൻ പൈലറ്റ് ഉള്‍പ്പെടെയുള്ള നിരീക്ഷകര്‍ കൂടി പങ്കെടുക്കുന്ന നേതൃയോഗവും ഉച്ചയ്ക്ക് കെപിസിസി ആസ്ഥാനത്ത് ചേരും.