‘200 മീറ്റർ അകലം പാലിക്കണം’; തീപിടിച്ച കപ്പലിലെ കണ്ടെയ്നറുകൾ കേരള തീരത്ത് വന്നടിയാൻ സാദ്ധ്യത

തിരുവനന്തപുരം: കേരള തീരത്തോട് ചേർന്ന് തീപിടിച്ച വാൻ ഹായ് 503 കപ്പലിൽ നിന്ന് താഴേയ്‌ക്ക് പതിച്ച കണ്ടെയ്നറുകൾ എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ- കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി വന്നടിയാൻ സാദ്ധ്യതയുള്ളതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. 16,18 തീയതികൾ മുതലാണ് ഇവ അടിയാൻ സാദ്ധ്യത.

കപ്പലിൽ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടൽ തീരത്ത് കണ്ടാൽ പൊതുജനങ്ങൾ സ്പർശിക്കാൻ പാടുള്ളതല്ലെന്നും അധികൃതർ അറിയിച്ചു. 200 മീറ്റർ എങ്കിലും അകലം പാലിച്ച് മാത്രം നിൽക്കുക. ഇത്തരം വസ്തുക്കൾ കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ 112 ൽ വിളിച്ച് വസ്തു കാണപ്പെട്ട സ്ഥലം എവിടെയാണെന്ന വിവരം അറിയിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

കണ്ണൂർ അഴീക്കൽ പോർട്ടിൽ നിന്ന് 44 നോട്ടിക്കൽ മൈൽ ( 81. 5. കിമി) ദൂരത്താണ് ജൂൺ ഒമ്പതിനാണ് ദുരന്തമുണ്ടായത്. രാവിലെ 9.30നാണ് കണ്ടെയ്‌നർ പൊട്ടിത്തെറിച്ചത്. ഉച്ചയ്‌ക്ക് 12.40 ഓടെ കപ്പലിന് തീപിടിച്ചത്. കപ്പലിൽ 22 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ നാലുപേരെ ഇനിയും കണ്ടെത്തിയിട്ടില്ല. ലൈഫ്ബോട്ടിൽ കടലിൽ ചാടിയ ക്യാപ്‌ടൻ ഉൾപ്പെടെ 18 ജീവനക്കാരെ രക്ഷപ്പെടുത്തിയിരുന്നു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. കപ്പലിലെ തീ നിയന്ത്രണ വിധേയമാണെങ്കിലും പൂർണമായും അണയ്ക്കാൻ സാധിച്ചിട്ടില്ല.