കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർ‌ത്ഥികളെ പ്രഖ്യാപിച്ചു

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർ‌ത്ഥികളെ പ്രഖ്യാപിച്ചു. അഞ്ചര പതിറ്റാണ്ട് നീണ്ട തിരഞ്ഞെടുപ്പ് ജീവിതം പാർട്ടി ചെയർമാൻ പി ജെ ജോസഫ് അവസാനിപ്പിച്ചു. ഇത്തവണ മകനും പാർട്ടി കോഓർഡിനേറ്ററുമായ അപു ജോൺ ജോസഫ് തൊടുപുഴയിൽ സ്ഥാനാർത്ഥിയായി.

1970 മുതൽ 11 തവണ തൊടുപുഴയിൽ നിന്നും നിയമസഭാംഗമായയാളാണ് പി ജെ ജോസഫ്. 2001ൽ പി ടി തോമസിനോട് മാത്രമാണ് പരാജയപ്പെട്ടത്. മോൻസ് ജോസഫ് ഇത്തവണയും കടുത്തുരുത്തിയിൽ നിന്ന് മത്സരിക്കും. അപു ജോൺ ജോസഫ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന് കരുതിയെങ്കിലും പിന്നീട് പി ജെ ജോസഫ് തന്നെയാണ് സ്ഥാനാർത്ഥിയായത്.

മറ്റ് സ്ഥാനാർത്ഥികൾ: തോമസ് ഉണ്ണിയാടൻ: ഇരിങ്ങാലക്കുട, തിരുവല്ല-വർഗീസ് മാമ്മൻ, കുട്ടനാട്-റെജി ചെറിയാൻ, ചങ്ങനാശേരി- വിനു ജോർജ്, കോതമംഗലം- ഷിബു തെക്കുംപുറം, കാഞ്ഞങ്ങാട്- ഷൈജി ഓട്ടപ്പള്ളി. ആരോഗ്യകാരണങ്ങളാൽ പി ജെ ജോസഫ് പിന്മാറിയപ്പോൾ ഇടുക്കിയും ഏറ്റുമാനൂരും കോൺഗ്രസ് ഏറ്റെടുത്തു. കാസർകോട് ജില്ലയിൽ തൃക്കരിപ്പൂരിന് പകരം കാഞ്ഞങ്ങാട് സീറ്റ് കേരള കോൺഗ്രസിന് ലഭിച്ചു. കഴിഞ്ഞതവണ 10 സീറ്റായിരുന്നെങ്കിൽ ഇത്തവണ എട്ട് സീറ്റുകളിലാണ് കേരള കോൺഗ്രസ് മത്സരിക്കുക.