പാര്‍ട്ടി നിലപാടില്‍നിന്നു മാറി, ഹമാസിനെ ഭീകരരെന്നു വിശേഷിപ്പിച്ച് കെ.കെ.ശൈലജ

കണ്ണൂര്‍ : ഹമാസിന്റേത് പ്രത്യാക്രമണമെന്ന പാര്‍ട്ടി നിലപാടില്‍നിന്നു വ്യത്യസ്തമായി ഹമാസിനെ ഭീകരരെന്നു വിശേഷിപ്പിച്ച് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം കെ.കെ.ശൈലജയുടെ സമൂഹമാധ്യമ പോസ്റ്റ്. ഇസ്രയേലിനു നേരെ ഹമാസ് നടത്തിയത് പ്രത്യാക്രമണമെന്നാണ് കഴിഞ്ഞദിവസം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചത്. ആദ്യമിട്ട പോസ്റ്റ് 4 മിനിറ്റിനു ശേഷം എഡിറ്റ് ചെയ്താണ് ഹമാസിനെ ഭീകരരായി പരാമര്‍ശിച്ചത്. ആദ്യത്തെ പോസ്റ്റില്‍ ഹമാസ് നടത്തിയ ആക്രമണത്തെ മനസ്സാക്ഷിയുള്ളവരെല്ലാം അപലപിക്കുമെന്നാണു പറഞ്ഞത്. പിന്നീടാണ് ഹമാസ് ഭീകരര്‍ എന്നു ചേര്‍ത്തത്.

പലസ്തീന്‍ ജനത 1948 മുതല്‍ അനുഭവിക്കുന്നത് ഇതേ ഭീകരതയാണെന്നും അതിനു കാരണക്കാര്‍ ഇസ്രയേലാണെന്നും കുറിപ്പില്‍ പറയുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം: അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയും അനന്തരഫലമാണു യുദ്ധങ്ങള്‍. നിഷ്‌കളങ്കരായ അനേകം മനുഷ്യര്‍ ഓരോ യുദ്ധത്തിലും കുരുതികൊടുക്കപ്പെടുന്നു. ബോംബാക്രമണത്തില്‍ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകള്‍ നമ്മുടെ ഉറക്കം കെടുത്തുന്നു.

ഇസ്രയേലിന്റെ ജനവാസ മേഖലയില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ മനസ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും. അതോടൊപ്പം, 1948 മുതല്‍ പലസ്തീന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള ഭീകരതയാണ്. അതിനു കാരണക്കാര്‍ ഇസ്രയേലും അവര്‍ക്കു പിന്തുണ നല്‍കുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്ന യാഥാര്‍ഥ്യം മറച്ചുവയ്ക്കാന്‍ കഴിയില്ല. മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയായ യുദ്ധങ്ങളില്‍ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കി നെടുവീര്‍പ്പിടുക മാത്രമല്ല, പ്രതിഷേധിക്കുക കൂടി ചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്തം

 

Leave a Reply

Your email address will not be published. Required fields are marked *