ലോക്‌സഭാ തെരഞ്ഞെടുപ്പ് മത്സരത്തിന് കെകെ ശൈലജ ഉണ്ടാകില്ല ;പകരം രണ്ട് പ്രമുഖ നേതാക്കളുടെ പേര് സിപിഎം പരിഗണനയില്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റ് നേടുകയെന്ന ലക്ഷ്യത്തില്‍ മുന്നോട്ട് പോകുന്ന ഇടതുമുന്നണി കെ.കെ ശൈലജയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സാധ്യത കുറവെന്ന് വിവരം. കണ്ണൂരോ വടകരയിലോ കെ.കെ ശൈലജ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് കരുതിയത്. എന്നാല്‍ കണ്ണൂരില്‍ എംവി ജയരാജനും വടകരയില്‍ എ.പ്രദീപ് കുമാറും സിപിഎമ്മിന്റെ പ്രാഥമിക സ്ഥാര്‍ത്ഥി പട്ടികയില്‍ ഉണ്ട്. ജില്ലാ കമ്മിറ്റി ചര്‍ച്ചകളില്‍ ഇവരുടെ പേരുറപ്പിച്ചാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് മത്സരത്തിന് കെകെ ശൈലജ ഉണ്ടാകില്ല. കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളായ എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ പൊതു സ്വീകാര്യരെ നിര്‍ത്തി മണ്ഡലം പിടിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്.

കോഴിക്കോട് മണ്ഡലത്തില്‍ മുതിര്‍ന്ന നേതാവ് എളമരം കരീമിനൊപ്പം മേയര്‍ ബീന ഫിലിപ്പിന്റെ പേരും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. ആലത്തൂര്‍ മണ്ഡലത്തില്‍ അദ്യ പരിഗണന മന്ത്രി കെ രാധാകൃഷ്ണന് തന്നെയാണ്. അതല്ലെങ്കില്‍ പി.കെ ബിജു വീണ്ടുമിറങ്ങിയാലോ എന്നും ആലോചനയുണ്ട്. പാലക്കാട് എം സ്വരാജ് മത്സരിച്ചേക്കും.

പൊന്നാനിയമല്‍ നറുക്ക് കെടി ജലീലിന് വീണേക്കും. പക്ഷെ പാര്‍ട്ടി പ്രാദേശിക നേതാക്കളുടെ വിയോജിപ്പ് മറികടക്കേണ്ടതുണ്ട്. കാസര്‍കോട് ടിവി രാജേഷിന്റെ പേരിനൊപ്പം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്റെ പേരുമുണ്ട്. കൊല്ലത്ത് സിഎസ് സുജാതയും ഐഷാ പോറ്റിയും ലിസ്റ്റിലുണ്ട്, പത്തനംതിട്ടയില്‍ തോമസ് ഐസകും ആലപ്പുറയില്‍ ആരിഫും ഇടുക്കിയില്‍ ജോയിസ് ജോര്‍ജ്ജും സീറ്റുറപ്പിച്ചിട്ടുണ്ട്.

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അവസാന റൗണ്ടില്‍ ആദ്യ പരിഗണനയിലുള്ള പേര് വര്‍ക്കല എംഎല്‍എ വി ജോയിയുടേതാണ്. ആറ്റിങ്ങല്‍ പിടിക്കാന്‍ വട്ടിയൂര്‍ക്കാവ് നഷ്ടപ്പെടുത്തണോ എന്ന ചര്‍ച്ചയില്‍ ഉടക്കിയാണ് വി.കെ പ്രശാന്ത് സാധ്യതാ പട്ടികയില്‍ നിന്ന് പുറകിലായത്. ഇന്നും നാളെയും പാര്‍ട്ടി ജില്ലാ കമ്മിറ്റികള്‍ ഇഴകീറി പരിശോധിക്കുന്ന സ്ഥാനാര്‍ത്ഥി ലിസ്റ്റ് വീണ്ടും സംസ്ഥാന നേതൃത്വത്തിന് മുന്നിലെത്തും, പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികള്‍ കൂടി ചര്‍ച്ച ചെയ്ത ശേഷം ഈ മാസം 27 ന് സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *