പാളയം ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; കേസെടുത്ത് പൊലീസ്

കോഴിക്കോട്: കോഴിക്കോട് പാളയം ജയലക്ഷ്മി സിൽക്സിലെ തീപിടിത്തത്തിൽ പൊലീസ് കേസെടുത്തു. ജയലക്ഷ്മി സിൽക്സിന്‍റെ മാനേജരുടെ പരാതിയിൽ കോഴിക്കോട് ടൗണ്‍ പൊലീസാണ് കേസെടുത്തത്. 50 കോടിയുടെ നഷ്ടം സംഭവിച്ചെന്ന് ചൂണ്ടികാട്ടിയാണ് പരാതി നൽകിയത്. അതേസമയം, തീപിടിത്തത്തിന്‍രെ കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് ഫയര്‍ഫോഴ്സിന്‍റെ പരിശോധന റിപ്പോര്‍ട്ട്. ജയലക്ഷ്മി സിൽക്സിന്‍റെ രണ്ടാം നിലയിൽ നിന്നാണ് തീപടര്‍ന്നതെന്ന് കണ്ടെത്തി. കെട്ടിടത്തിലെ ഫയര്‍ സേഫ്റ്റി സംവിധാനം കൃത്യമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും ഫയര്‍ഫോഴ്സ് കണ്ടെത്തി.

രണ്ടാം നിലയിൽ നിന്ന് പുക ഉയര്‍ന്ന ഉടനെ ഓട്ടോമാറ്റിക് സ്പ്രിംങ്കളറുകള്‍ പ്രവര്‍ത്തിച്ചിരുന്നു.രണ്ടാം നിലയില്‍ കൂടുതല്‍ സ്റ്റോക്കുണ്ടായിരുന്നതിനാലാണ് തീ പിടിത്തത്തിന്‍റെ ആഘാതം കൂടിയതെന്നും ജില്ലാ ഫയര്‍ ഓഫീസറുടെ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. ഫയര്‍ ഫോഴ്സിന്‍റെ പരിശോധന റിപ്പോര്‍ട്ട് നാളെ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കും. ഇന്നലെ വൈകിട്ട് ആറോടെയാണ് കോഴിക്കോട് റെയിൽവെ സ്റ്റേഷന് സമീപം പാളയത്തുള്ള ജയലക്ഷ്മി സിൽക്സിന്‍റെ മൂന്നു നില കെട്ടിടത്തിൽ വൻ തീപിടിത്തമുണ്ടായത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിൽ 20ലധികം ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ ചേര്‍ന്ന് രാത്രിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.