ന്യൂഡൽഹി: കെപിസിസി അദ്ധ്യക്ഷ പദവിയിൽ നിന്ന് മാറ്റുന്ന കാര്യം ചർച്ച ചെയ്‌തില്ലെന്ന കെ സുധാകരന്റെ വാദം തള്ളി കോൺഗ്രസ് ഹൈക്കമാൻഡ്. അദ്ധ്യക്ഷ പദവിയിലെ മാറ്റം സംബന്ധിച്ച് രണ്ട് തവണ സുധാകരനുമായി സംസാരിച്ചെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു.
ദീപ ദാസ് മുൻഷി റിപ്പോർട്ട് തയ്യാറാക്കിയത് സംസ്ഥാന നേതാക്കളെ കേട്ട ശേഷമാണ്. സുധാകരൻ സജീവമല്ലെന്നും അനാരോഗ്യമുണ്ടെന്നും ദീപയെ ധരിപ്പിച്ചത് സംസ്ഥാന നേതാക്കൾ ആണെന്നും ഹൈക്കമാൻഡ് പറഞ്ഞു. സുധാകരന്റെ ഇപ്പോഴത്തെ വിമർശനങ്ങളോട് തൽക്കാലം പ്രതികരിക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ തീരുമാനം.കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് സ്വാഭാവിക മാറ്റമാണെന്ന് കരുതുന്നില്ലെന്നാണ് കെ സുധാകരൻ ഇന്നലെ പറഞ്ഞത്.
വർക്കിംഗ് പ്രസിഡന്റുമാരുടെ നിയമനങ്ങൾ തന്നോട് പറഞ്ഞിട്ടില്ലെന്നും സുധാകരൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ‘എനിക്കൊപ്പം പ്രവർത്തകരുണ്ട്, ജീവൻ തരാൻ പോലും തയ്യാറായ അണികൾ കൂടെയുണ്ട്. അവരെ ഒപ്പം കൂട്ടാൻ യാതൊരു പ്രയാസവുമില്ല. ഞാനൊന്ന് ഞൊടിച്ചാൽ പത്തിരട്ടി ഞൊടിക്കുന്ന അണികളുണ്ട്. നേതൃത്വസ്ഥാനത്തേയ്ക്ക് പരിഗണിക്കേണ്ടത് പരിചയസമ്പന്നരെയാണ്. ഉയരുന്നവരെ പിടിച്ചുകെട്ടാൻ ആളുകളുണ്ട്. കൂടുതൽ പറഞ്ഞാൽ നേതാക്കൾക്ക് ഇൻസൾട്ടാകും. ഞാൻ പരിചയസമ്പന്നനായ നേതാവാണ്. നേതൃത്വത്തിൽ നിന്ന് സംരക്ഷണം കിട്ടിയില്ല. സണ്ണി ജോസഫിനെ നിയമിച്ചത് എന്റെ അഭിപ്രായം പരിഗണിച്ചാണ്. എന്നാൽ എന്നെ മാറ്റിയ രീതി ശരിയാണോയെന്ന് നേതാക്കളോട് ചോദിക്കണം’- കെ സുധാകരൻ പറഞ്ഞു.