കെപിസിസി പുനഃ സംഘടന വൈകും; ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ തീരുമാനമായില്ല

കെപിസിസി പുനഃ സംഘടനയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ തീരുമാനമായില്ല. ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കുന്നതില്‍ സമവായത്തിലെത്താന്‍ നേതാക്കള്‍ക്ക് കഴിഞ്ഞില്ല. ഡല്‍ഹി കേന്ദ്രീകരിച്ച് നടത്തുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പ്രതിപക്ഷനേതാവ് വി ഡി സതീശനും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തില്‍ എത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇന്നലെ ചര്‍ച്ചയ്ക്ക് അന്തിമരൂപം ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും നേതാക്കള്‍ക്ക് ഡല്‍ഹിയില്‍ വീണ്ടും തുടരേണ്ട സാഹചര്യം ഉണ്ടായി.

ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേതാക്കള്‍ രണ്ട് ചേരികളിലായി നിലകൊള്ളുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.ഒരു വിഭാഗം നേതാക്കള്‍ നിലവിലെ ഡിസിസി അധ്യക്ഷന്മാര്‍ തുടരട്ടെ എന്ന നിലപാടാണ് സ്വീകരിക്കുന്നത്. എന്നാല്‍ ചിലര്‍ മാറ്റം വേണമെന്നും ആവശ്യപെടുന്നു. ഇത്തരം അഭിപ്രായങ്ങളെല്ലാം പരിഹരിച്ചുകൊണ്ട് മുന്നോട്ട് പോകുന്നതില്‍ കെപിസിസിക്ക് ഇതുവരെ സാധിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ അറിയാന്‍ സാധിക്കും.

നാട്ടിലേക്ക് തിരിച്ച് പോയി ചര്‍ച്ചകള്‍ തുടരുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. ഡിസിസി അധ്യക്ഷന്‍മാര്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തുമെന്നും ഉചിതമായ സമയത്ത് പ്രഖ്യാപനം ഉണ്ടാകുമെന്നും അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു.