കുംഭമേള താരം മൊണാലിസ അഭയം തേടി തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ

തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ സുന്ദരി മൊണാലിസ ഭോസ്‌ലെ കാമുകൻ ഫർമാൻ ഖാനൊപ്പം തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടി. ഒന്നര വർഷം മുൻപ് ഫേസ്ബുക്കിലൂടെ ആരംഭിച്ച പ്രണയത്തിന് വീട്ടുകാർ തടസ്സം നിന്നതോടെയാണ് സുരക്ഷിതമായ ഇടമെന്ന നിലയിൽ ഇരുവരും കേരളത്തിൽ അഭയം തേടിയത്.
മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശിയായ ഫർമാൻ ഖാനും തമ്മിലുള്ള ബന്ധത്തെ മൊണാലിസയുടെ കുടുംബം ശക്തമായി എതിർത്തിരുന്നു.

രാജ്യത്തെ മറ്റു പലയിടങ്ങളിലും തങ്ങളുടെ ബന്ധത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് കേരളം തിരഞ്ഞെടുത്തതെന്ന് ഇരുവരും പറഞ്ഞു.

അച്ഛൻ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നുവെന്നും ഇതരമതസ്ഥനായ ഫർമാനൊപ്പം ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മൊണാലിസ പൊലീസിനോട് വെളിപ്പെടുത്തി. പൂവാറിൽ സിനിമ ഷൂട്ടിംഗിനായി എത്തിയപ്പോഴാണ് താരം കാമുകനൊപ്പം സ്റ്റേഷനിലെത്തിയത്.

യുവതിയുടെ പരാതിയെത്തുടർന്ന് പിതാവ് ജയ് സിങ് ഭോസ്‌ലെയെ തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. മൊണാലിസയ്ക്ക് 18 വയസ്സ് പൂർത്തിയായ സാഹചര്യത്തിൽ, ആർക്കൊപ്പം ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള നിയമപരമായ അവകാശം അവർക്കുണ്ടെന്ന് പൊലീസ് വീട്ടുകാരെ ബോധ്യപ്പെടുത്തി.

കാമുകനൊപ്പം പൂവാറിലേക്ക് മടങ്ങണമെന്ന നിലപാടിൽ താരം ഉറച്ചുനിന്നതോടെ പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇരുവരെയും വിട്ടയച്ചു.