കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ ലീഗിന് കടുത്ത അതൃപ്തി

കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫലം വരും മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെചൊല്ലി പോര് മുറുകിയതിൽ യുഡിഎഫിൽ തന്നെ അതൃപ്തി. മുസ്ളീം ലീഗ് നേതൃത്വത്തിന് വലിയ അതൃപ്തി ഇക്കാര്യത്തിലുണ്ടെന്നാണ് വിവരം. നേതാക്കൾ തന്നെയാണ് മുഖ്യമന്ത്രി വിവാദത്തിന് വഴിവെച്ചതെന്നും ഇതുകാരണം യുഡിഎഫ് ജനങ്ങളുടെമുന്നിൽ പരിഹാസ്യരാകുന്നുവെന്നും ലീഗ് നേതൃത്വം വിലയിരുത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടെയും പക്ഷംപിടിക്കേണ്ട എന്ന നിലപാടാണ് ലീഗിനുള്ളത്. പരസ്യപ്രതികരണം ഇനിയും തുടർന്നാൽ വിഷയത്തിൽ ഹൈക്കമാന്റ് ഇടപെടൽ ആവശ്യപ്പെടാനും ലീഗിൽ നീക്കമുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് അഭിപ്രായം കോൺഗ്രസ് ചോദിക്കുമ്പോൾ മാത്രം പറഞ്ഞാൽമതി എന്നതാണ് ലീഗിന്റെ നിലപാട്.
നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തിനായി നടത്തുന്ന നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് ഹൈക്കമാൻഡ്. മുതിർന്ന നേതാക്കളുമായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെ ഫോണിൽ സംസാരിച്ചു. നിലവിൽ മുതിർന്ന നേതാക്കളായ വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത്.
വോട്ടെണ്ണും മുമ്പേ മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട് ഉയരുന്നത് അനാവശ്യ വിവാദമാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. വോട്ട് എണ്ണും മുമ്പ് ഇത്തരം വിവാദങ്ങൾ അനാവശ്യമാണ്. വിവാദത്തിൽ താൻ പങ്കെടുത്തിട്ടില്ല. ആർക്കുവേണ്ടിയും എഴുതിയിട്ടുമില്ല.
യു.ഡി.എഫ് വിജയിക്കാൻ കാത്തിരിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെയും പ്രവർത്തകരുടെയും മനോവീര്യം കെടുത്തരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.നേരത്തെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ വാഴ്ത്തി കെ. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് കോൺഗ്രസിൽ മുഖ്യമന്ത്രി കസേര തർക്കത്തിന് പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരുന്നു. കമന്റ് ബോക്സിൽ വിമർശനം നിയന്ത്രണാതീതമായതോടെ സുധാകരൻ കമന്റ് ബോക്സ് ഓഫ് ചെയ്തു.