നേമം മണ്ഡലത്തിലെ പരസ്യ സംവാദത്തിൽ തിയതി മാറ്റാൻ തയ്യാറാണെന്ന് ഇടത് സ്ഥാനാർഥി വി ശിവൻകുട്ടി

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ പരസ്യ സംവാദത്തിൽ തിയതി മാറ്റാൻ തയ്യാറാണെന്ന് ഇടത് സ്ഥാനാർഥി വി ശിവൻകുട്ടി പറഞ്ഞു. 29-ാം തീയതി അസൗകര്യമാണെങ്കിൽ മാറ്റാം, രാജീവ് ചന്ദ്രശേഖർ സ്ഥലവും തീയതിയും പറയട്ടെ എന്നും വി ശിവൻകുട്ടി പ്രതികരിച്ചു. മുഖ്യമന്ത്രിയുമായി മാത്രമേ സംവാദത്തിന് തയ്യാറുള്ളു എന്ന രാജീവ് ചന്ദ്രശേഖറിന്റെ ഇപ്പോഴത്തെ നിലപാട് മര്യാദകേടാണ്. പരസ്യ സംവാദം നടത്തിയാൽ രാജീവ് ചന്ദ്രശേഖറിന് പൂജ്യം ആയിരിക്കും മാർക്കെന്നും തനിക്ക് എ പ്ലസ് കിട്ടുമെന്നും വി ശിവൻകുട്ടി പരിഹസിച്ചു.
നേമം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച് പരസ്യ സംവാദത്തിന് ബിജെപി സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖർ തയ്യാറാണോ എന്നായിരുന്നു വി ശിവൻകുട്ടിയുടെ ചോദ്യം. അങ്ങനെയാണെങ്കിൽ 29ന് രാവിലെ പൂജപ്പുര മൈതാനത്ത് വെച്ച് സംവാദം ആകാമെന്നും പറഞ്ഞിരുന്നു.
എന്നാൽ അന്ന് പ്രധാന മന്ത്രി കേരളത്തിൽ വരുന്ന ദിവസമാണെന്നും അത് മുന്നിൽക്കണ്ടാണ് വി ശിവൻകുട്ടി ആ ദിവസം തെരഞ്ഞെടുത്തതുമെന്നാണ് രാജീവ് ചന്ദ്രശേഖർ മറുവാദമായി പറഞ്ഞത്. അതേസമയം വി ശിവൻ കുട്ടിയല്ല, മുഖ്യമന്ത്രി ആണ് സംവാദത്തിന് വരേണ്ടതെന്നും രാജീവ് ചന്ദ്രശേഖറിന്റെ ഭാഗത്ത് നിന്നും അഭിപ്രായമുണ്ടായിരുന്നു. ഇതിനെതിരെയുള്ള മറുപടിയാണ് വി ശിവൻ കുട്ടി ഇപ്പോൾ നൽകിയിരിക്കുന്നത്.