പട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലൻസിന്റെ മിന്നല്‍ പരിശോധന ; കണക്കില്‍പ്പെടാത്ത 7540 രൂപ പിടിച്ചെടുത്തു

തിരുവനന്തപുരം: പട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലൻസിന്റെ മിന്നല്‍ പരിശോധന. സബ് രജിസ്ട്രാർ ടി. എസ്. ബിജുവിൻ്റെ കയ്യില്‍ നിന്ന് 5200 രൂപ അടക്കം കണക്കില്‍പ്പെടാത്ത 7,540 രൂപ വിജിലൻസ് പിടിച്ചെടുത്തു.
വനിത ഓഫീസ് അറ്റന്‍ഡറില്‍ നിന്നും 2340 രൂപയാണ് പിടിച്ചെടുത്തത്. ഇത് ഹെല്‍മറ്റിനകത്ത് ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു. ഈ പണം സബ് രജിസ്ട്രാർക്ക് വേണ്ടി വാങ്ങിയതാണെന്ന് അറ്റഡർ വിജിലസിന് മൊഴി നൽകി. വസ്തുവിൻ്റെ രജിസ്ട്രേഷൻ സംബന്ധമായ കാര്യങ്ങള്‍ക്ക് വരുന്ന ഇടപാടുകാരില്‍ നിന്ന് ഇടനിലക്കാര്‍ വഴി വ്യാപകമായി കൈക്കൂലി വാങ്ങുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് സംഘത്തിന്റെ മിന്നല്‍ പരിശോധന. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും വിജിലന്‍സ് സംഘം അറിയിച്ചു.
പാലക്കാട്ടെ മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റുകളിൽ വീണ്ടും പരിശോധന
പാലക്കാട് മോട്ടോർ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകളിലും വിജിലന്‍സ് മിന്നൽ പരിശോധന നടത്തി. ഇന്നലെ രാത്രിയിൽ ആരംഭിച്ച പരിശോധന പുലർച്ചെ മൂന്നു വരെ നീണ്ടു. നേരത്തെ നടത്തിയതിന് സമാനമായി വീണ്ടും മിന്നൽ പരിശോധന നടത്തുകയായിരുന്നു. വാളയാർ, വേലന്താവളം ചെക്പോസ്റ്റുകളിൽ നിന്നാണ് കൈക്കൂലി പണം കണ്ടെത്തിയത്.
1,61,060 രൂപയാണ് മൂന്നന ചെക്ക്പോസ്റ്റുകളിൽ നിന്നായി വിജിലൻസ് സംഘം കണ്ടെത്തിയത്. വാളയാർ ഇൻ- 71,560, വാളയാർ ഔട്ട് – 80700, വേലന്താവളം – 8800 രൂപ എന്നിങ്ങനെയാണ് പണം പിടികൂടിയത്. ഈ മാസം 11 നും, 13നും നടന്ന പരിശോധനയിൽ ജില്ലയിലെ അഞ്ച് ചെക്ക്പോസ്റ്റുകളിൽ നിന്നായി 3,26,000 രൂപയുടെ കൈക്കൂലി പണം പിടികൂടിയിരുന്നു. വിജിലൻസ് പാലക്കാട് എസ്പി എസ്. ശശികുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന