ഉടുമ്പന്‍ചോലയില്‍ മത്സരത്തിനിറങ്ങാന്‍ എംഎം മണി

ഇടുക്കി ഉടുമ്പന്‍ചോലയില്‍ എംഎം മണിക്ക് മൂന്നാം ഊഴം. ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിന് നല്‍കിയ പട്ടികയില്‍ എംഎം മണി തന്നെ മത്സരിക്കണം എന്ന് ആവശ്യം. ദേവികുളത്ത് എ രാജ വീണ്ടും സ്ഥാനാര്‍ഥിയാകും.

എം എം മണി തന്നെയായിരിക്കും ഉടുമ്പന്‍ ചോലയിലെ സ്ഥാനാര്‍ഥിയെന്ന തരത്തില്‍ നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. സജീവമായിത്തന്നെ മണ്ഡലത്തില്‍ എംഎം മണി തുടരുകയും ചെയ്തു. എംഎം മണിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന പ്രചാരണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും ശക്തനായിത്തന്നെ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന തരത്തില്‍ വിശദീകരണക്കുറിപ്പിറക്കിയിരുന്നു. ജില്ലാ സെക്രട്ടറിയേറ്റിന്റെ ആവശ്യം സംസ്ഥാന നേതൃത്വം അംഗീകരിക്കാനുള്ള സാധ്യതയാണ് കാണുന്നത്.

പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഡോ. പി. സരിനെ വീണ്ടും മത്സരിപ്പിക്കാനാണ് നീക്കം. പാലക്കാടും ആലത്തൂരും രണ്ടു ടേം പിന്നിട്ടവരെ മാറ്റാനും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചു.

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റാണ് സംസ്ഥാന നേതൃത്വത്തിന് പ്രാഥമിക പട്ടിക കൈമാറിയത്. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ടുവന്ന പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഡോ. പി. സരിന് പൊതുതിരഞ്ഞെടുപ്പിലും അവസരം നല്‍കാനാണ് ധാരണ. മന്ത്രി എം ബി രാജേഷ് തൃത്താലയില്‍ തന്നെ മത്സരിക്കും. ഒറ്റപ്പാലം, ഷൊര്‍ണൂര്‍, തരൂര്‍ മണ്ഡലങ്ങളിലും സിറ്റിംഗ് എംഎല്‍എമാര്‍ തുടരും. ആലത്തൂര്‍, നെന്മാറ മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ രണ്ട് ടേംപിന്നിട്ട സാഹചര്യത്തില്‍ മാറ്റണമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ ആവശ്യം.