ജി സുധാകരനെ പാർട്ടി അധിക്ഷേപിച്ചിട്ടില്ലെന്ന്’എം എ ബേബി

തിരുവനന്തപുരം: ജി സുധാകരനെ പാർട്ടി അധിക്ഷേപിച്ചിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. സുധാകരൻ പാ‌ർട്ടിയുടെ സ്വത്താണെന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നുവെന്ന അദ്ദേഹത്തിന്റെ തീരുമാനം ദുഃഖകരമാണെന്നും എം എ ബേബി പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ സ്ഥാനാർത്ഥികളെക്കുറിച്ച് ആലോചിക്കുകയും അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിവരികയുമാണ്. അതിനിടെ സഖാവ് ജി സുധാകരനെപ്പോലെ ദീർഘകാലമായി പാർട്ടിയിൽ പ്രവർത്തിച്ചുവരുന്ന, ഞങ്ങളുടെ നേതൃസ്ഥാനത്ത് ഉണ്ടായിരുന്ന വ്യക്തി സ്വതന്ത്ര സ്ഥാനാർത്ഥിയായി സ്വയം പ്രഖ്യാപിക്കുന്നത് വളരെ നിർഭാഗ്യകരമായ കാര്യമാണ്. നാളെ പാർട്ടി യോഗം ചേരുന്നുണ്ട്.

ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് മാദ്ധ്യമങ്ങളിലൂടെയാണ് ഞാൻ അറിഞ്ഞത്.അദ്ദേഹം അങ്ങനെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അത് വളരെ ദുഃഖകരമാണ്. അദ്ദേഹത്തെ പിന്തിരിപ്പിക്കാനുള്ള ശ്രമം ഞാൻ നടത്തിയിരുന്നു. ഫോണിൽ സംസാരിച്ചു. മറ്റ് കാര്യങ്ങൾ പാർട്ടിയുമായി ആലോചിച്ച ശേഷം പ്രതികരിക്കും. പാർട്ടി അദ്ദേഹത്തെ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ല. പാർട്ടിയുടെ ഒരു സ്വത്താണ് അദ്ദേഹം. പാർട്ടിയുടെ ഭാഗമാണ് അദ്ദേഹം. സുധാകരനെ അധിക്ഷേപിച്ചത് വ്യാജ അക്കൗണ്ടുകളാകാം’ – എം എ ബേബി പറഞ്ഞു.