കുടുംബ വഴക്ക്; കോട്ടയത്ത് മകന്‍ അമ്മയെ വെട്ടിക്കൊന്നു

കോട്ടയത്ത് ലഹരിക്ക് അടിമയായ മകന്‍ അമ്മയെ വെട്ടിക്കൊന്നു. പള്ളിക്കത്തോട് എട്ടാം വാര്‍ഡ് ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ അടുകാണിയില്‍ വീട്ടില്‍ സിന്ധു (45) ആണ് കൊല്ലപ്പെട്ടത്. മകന്‍ അരവിന്ദിനെ (26) പള്ളിക്കത്തോട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. പള്ളിക്കത്തോട് കവലയിലെ ലോട്ടറി വില്‍പ്പനക്കാരിയാണ് സിന്ധു. അരവിന്ദിന് ലഹരി ഉപയോഗം മൂലം മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുടുംബവഴക്കിനെ തുടര്‍ന്ന് ഇയാള്‍ വാക്കത്തി കൊണ്ട് സിന്ധുവിനെ വെട്ടുകയായിരുന്നു.

അരവിന്ദ് തന്നെ അയല്‍പക്കത്തെത്തി അമ്മയെ വെട്ടിയെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് വിവരം പള്ളിക്കത്തോട് പൊലീസില്‍ അറിയിച്ചത്. പൊലീസ് സ്ഥലത്ത് എത്തിയ ശേഷം നടത്തിയ തിരച്ചിലിലാണ് വീടിനുള്ളില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അരികില്‍ തന്നെ മകനുമുണ്ടായിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം പ്രതിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു.