മങ്കട സദാചാര കൊലക്കേസ്: അഞ്ചുപ്രതികള്‍ക്ക് ജീവപര്യന്തം

മലപ്പുറം മങ്കടയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊന്ന സദാചാര കൊലക്കേസില്‍ അഞ്ചുപ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവ് വിധിച്ച് കോടതി. ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജിയാണ് ശിക്ഷ വിധിച്ചത്. ഒന്നാംപ്രതി ഷറഫുദ്ദീന്‍, രണ്ടാംപ്രതി അബ്ദുല്‍ ഗഫൂര്‍, മൂന്നാംപ്രതി അബ്ദു നാസര്‍, നാലാംപ്രതി സക്കീര്‍ ഹുസൈന്‍, അഞ്ചാംപ്രതി മുഹമ്മദ് സുഹൈല്‍ എന്നിവരാണ് ശിക്ഷ ലഭിച്ചത്.

കൂട്ടില്‍ കുന്നശ്ശേരി സ്വദേശിയായ നസീര്‍ ഹുസൈനെ സുഹൃത്തായ യുവതിയുടെ വീട്ടില്‍ പോയെന്നാരോപിച്ച് പ്രതികള്‍ കൂട്ടംകൂടി മര്‍ദ്ദിച്ചു കൊന്നുവെന്നാണ് കേസ്. കൊലപാതകം, വീട്ടില്‍ അതിക്രമിച്ചു കയറല്‍, ആള്‍ക്കൂട്ടമര്‍ദനം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തി. കൂടാതെ തെളിവ് നശിപ്പിച്ചതിന് മൂന്നാം, അഞ്ചാം പ്രതികള്‍ക്ക് രണ്ട് വര്‍ഷം കഠിന തടവും വിധിച്ചു.

സംഭവം ആള്‍ക്കൂട്ടക്കൊലയ്ക്കും ഭീകരപ്രവര്‍ത്തനത്തിനും തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. 2016 ജൂണ്‍ 28നായിരുന്നു സംഭവം. കേസില്‍ ഇരുഭാഗത്തുനിന്നുമായി 40ഓളം സാക്ഷികളെ വിസ്തരിച്ചു. മൂന്ന് പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.

മര്‍ദ്ദനദൃശ്യം ഒന്നാം പ്രതിയുടെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നുവെങ്കിലും പിന്നീട് അത് ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ ദൃശ്യങ്ങള്‍ വീണ്ടെടുത്തത് കേസില്‍ നിര്‍ണായക തെളിവായി. ശിക്ഷാവിധിയില്‍ തൃപ്തിയുണ്ടെന്ന് പ്രോസിക്യൂട്ടറും മരിച്ച നസീര്‍ ഹുസൈന്റെ സഹോദരനും പ്രതികരിച്ചു.