സമരം കടുപ്പിച്ച് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍; നാളെ മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവെക്കും

കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം മൂന്നാം ദിവസം കടന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവെക്കുമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (KGMCTA) അറിയിച്ചു.

സമരത്തിന്റെ ഭാഗമായി ഒപി വിഭാഗം ബഹിഷ്‌കരിച്ചും അധ്യാപന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നുമാണ് ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

നിലവില്‍ പിജി ഡോക്ടര്‍മാര്‍ മാത്രമാണ് ഒപി വിഭാഗത്തില്‍ സേവനം നല്‍കുന്നത്. സീനിയര്‍ ഡോക്ടര്‍മാര്‍ ഒപിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് രോഗികളെയും ചികിത്സാ സംവിധാനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്.

വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്‌കരണ കുടിശിക ഉടന്‍ നല്‍കുക, ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തര തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയത്. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ കടുപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.