കമ്യൂണിസ്റ്റുകളെ പരിഹസിക്കുന്ന മോദി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പഠിക്കണം; തോമസ് ഐസക്

വിഴിഞ്ഞം പോര്‍ട്ടിന്റെ കമ്മീഷനിങ് വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം പരിഹാസമാണെന്ന വിമര്‍ശനവുമായി മുന്‍ ധനമന്ത്രിയും സി പി ഐ എം നേതാവുമായ ഡോ തോമസ് ഐസക്. മന്ത്രി വി എന്‍ വാസവന്‍ അദാനിയെ പാര്‍ട്ണര്‍ എന്ന് വിളിച്ചത് കമ്യൂണിസ്റ്റുകളില്‍ ഉണ്ടായ മാറ്റങ്ങളാണ് സൂചിപ്പിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തെയാണ് തോമസ് ഐസക് വിമര്‍ശിച്ചിരിക്കുന്നത്.

അദാനിയെ പോലുള്ള അടുപ്പക്കാരായ കമ്പനികളെ ആഗോളതലത്തില്‍ വളര്‍ത്തിയെടുക്കുന്നതാണ് വികസനമെന്നാണാണ് മോദി കരുതുന്നത്. ബിര്‍ളയെ കമ്യൂണിസ്റ്റുപാര്‍ട്ടി അതിശക്തമായി എതിര്‍ത്തിരുന്ന കാലത്ത് കേരളത്തില്‍ 1957 ല്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ വ്യവസായം തുടങ്ങാനായി മാവൂരിലേക്ക് ക്ഷണിക്കുന്നതില്‍ മടികാണിച്ചിരുന്നില്ലെന്നും മോദി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പഠിക്കണമെന്നുമാണ് തോമസ് ഐസക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നതായുള്ള മോദിയുടെ പ്രസംഗത്തിലെ പരാമര്‍ശത്തില്‍ സി പി ഐ എം നേതാക്കളോ, മന്ത്രിമാരോ പ്രതികരിക്കാതെ മൗനം തുടരുന്നതിനിടയിലാണ് തോമസ് ഐസകിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തുടക്കം കുറിച്ചതെന്നും പിന്നീട് അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് സര്‍ക്കാരായ വി എസിന്റെ കാലത്ത് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചെങ്കിലും നടക്കാതെ പോയത് അന്ന് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതുകൊണ്ടു മാത്രമാണെന്നും. 2015-ല്‍ യുഡിഎഫ് സര്‍ക്കാര്‍ അദാനിയുമായി ഉണ്ടാക്കിയ കരാറിനെക്കുറിച്ച് നിശിതമായ വിമര്‍ശനം ഞങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

മറ്റൊന്നുമല്ല, മുതല്‍മുടക്കിന്റെ സിംഹപങ്കും വഹിക്കുന്ന കേരളത്തിന് 20 കൊല്ലം കഴിഞ്ഞേ നേരിട്ടുള്ള ലാഭത്തിന്റെ നക്കാപ്പിച്ച കിട്ടൂവെന്നതുകൊണ്ടായിരുന്നുവെന്നും 40 വര്‍ഷക്കാലം ഇങ്ങനെ തുച്ഛമായ ലാഭവിഹിതംകൊണ്ട് കേരളം തൃപ്തിയടയേണ്ടി അവസ്ഥയുണ്ടാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്നും ഐസക് തന്റെ കുറിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *