മോജ്‌തബ ഖമനേയി ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടു

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായി അയത്തുള്ള അലി ഖമനേയിയുടെ രണ്ടാമത്തെ മകൻ മോജ്‌തബ ഖമനേയിയെ തിരഞ്ഞെടുത്തു. പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള 88 അംഗ സമിതിയാണ് 56കാരനായ‌ മോജ്‌തബയെ പരമോന്നത നേതാവായി തിരഞ്ഞെടുത്തത്. അതേസമയം അലി ഖമനേയിയുടെ മകനായതിനാലല്ല മോജ്‌തബയെ തിരഞ്ഞെടുത്തതെന്ന് ടെഹ്‌റാനിലെ ഡിപ്‌ളോ ഹൗസ് ഡയറക്‌ടർ ഹമീദ് റേസ ഗോലംസാദെ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ഭരണഘടനാ മാനദണ്ഡങ്ങളുടെയും സാദ്ധ്യമായ കണക്കുകളുടെയും അടിസ്ഥാനത്തിൽ പദവിക്ക് നന്നായി യോജിക്കുന്നവരെ തിരഞ്ഞെടുക്കേണ്ടത് വിദഗ്ദ്ധ അസംബ്ളിയുടെ ഉത്തരവാദിത്തമാണ് . അവർ അത് നിർവഹിച്ചു.’ ഹമീദ് വ്യക്‌തമാക്കി. ഇക്കാര്യത്തിൽ ആയത്തൊള്ള ഖമനേയിയുടെ മകനെന്ന‌ പദവിക്ക്‌ പങ്കില്ലെന്നാണ് ഹമീദിന്റെ വാദം. എന്നാൽ മോജ്‌തബയുടെ നിയമനത്തിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രതികരിക്കാൻ വിസമ്മതിച്ചു. ‘നമുക്ക് എന്തുവരുമെന്ന് കാണാം.’ എന്നുമാത്രമാണ് ട്രംപിന്റെ പ്രതികരണമുണ്ടായത്. മോജ്‌തബയെ അംഗീകരിക്കില്ലെന്നും അയത്തുള്ള ഖമനേയിയുടെ അതേ വിധിയാണ് മോജ്‌തബയെയും കാത്തിരിക്കുന്നതെന്നും ഒരു റിപബ്ളിക്കൻ നേതാവ് വ്യക്തമാക്കി.

അതേസമയം ടെഹ്‌റാനിൽ വീണ്ടും സ്‌ഫോടനങ്ങളുണ്ടായെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ റിയാദിലെ അമേരിക്കൻ എംബസിയിലെ അടിയന്തര ജോലികൾ ചെയ്യുന്ന ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഒഴികെ മറ്റുള്ളവർ മടങ്ങണമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. സുരക്ഷാ കാരണങ്ങളാൽ സൗദി അറേബ്യ വിടണമെന്നാണ് അമേരിക്കൻ മുന്നറിയിപ്പ്.സൗദിയിൽ ഇറാൻ ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണിത്.നേരത്തെ മിസൈൽ പ്രതിരോധ സംവിധാന അവശിഷ്‌ടം ഒരു കെട്ടിടത്തിൽ പതിച്ച് സൗദിയിൽ രണ്ടുപേർ മരിച്ചിരുന്നു.

അൽ ഖർജിലാണ് സംഭവം. രാജ്യതലസ്ഥാനത്ത് നിരവധി ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ സൗദി പ്രതിരോധിച്ചിരുന്നു. എയർബേസിലും എണ്ണസംഭരണ ശാലകളിലും ഇറാൻ മിസൈലാക്രമണം നടത്താൻ ശ്രമിച്ചിരുന്നു.അതേസമയം ഇറാൻ ആക്രമണത്തിൽ ഇറാഖ് തലസ്ഥാനമായ ബാഗ്‌ദാദിലും ഒരാൾക്ക് പരിക്കേൽക്കുന്ന സംഭവമുണ്ടായി. അൽ ഇ അലാമിലാണ് ഡ്രോൺ തകർന്നുവീണ് ഒരു സ്‌ത്രീയ്‌ക്ക് പരിക്കേറ്റത്. സുരക്ഷാസേന ഇറാൻ ഡ്രോണിനെ വെടിവച്ചിട്ടപ്പോഴാണ് സംഭവമുണ്ടായത്. ബഹ്‌റൈനിലും ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ വ്യാപക നാശമുണ്ടായി. 32 പേർക്ക് പരിക്കേറ്റതായി ബഹ്‌റൈൻ സ‌ർക്കാർ അറിയിച്ചു.