രാഹുലിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

തിരുവനന്തപുരം∙ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയെന്നാണ് യുവതി പൊലീസിനു മൊഴി നൽകിയത്. യുവതിയുടെ വാട്സാപ് സന്ദേശങ്ങൾ മുൻപ് പുറത്തുവന്നിരുന്നെങ്കിലും ഇന്നലെയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. റൂറൽ എസ്പിയുടെ നേതൃത്വത്തിൽ വനിതാ സെല്ലിലെ ഉദ്യോഗസ്ഥരാണ് ഇന്നലെ രാത്രി മൊഴിയെടുത്തത്.

മെഡിക്കൽ രേഖകൾ യുവതി പൊലീസിനു മുന്നിൽ ഹാജരാക്കി. ഗർഭിണിയാണെന്നു രാഹുലിനോട് പറഞ്ഞപ്പോൾ ഗർഭഛിദ്രം നടത്താനാണ് പറഞ്ഞത്. അതിനു സമ്മതമല്ലെന്ന് അറിയിച്ചപ്പോൾ ഭീഷണിപ്പെടുത്തി. ഗർഭഛിദ്രം നടത്താൻ പലതവണ നിർബന്ധിച്ചു. കഴിയില്ലെന്നു പറഞ്ഞപ്പോഴെല്ലാം ചീത്ത വിളിച്ചു. ബന്ധത്തിൽനിന്ന് അകലാൻ രാഹുൽ ശ്രമിച്ചു. ഗുളിക നൽകിയാണ് രാഹുൽ ഗർഭഛിദ്രം നടത്തിയത്. എവിടെനിന്നാണ് ഗുളിക എത്തിച്ചതെന്ന് അറിയില്ല.

സുഹൃത്ത് വഴിയാണ് എത്തിച്ചത്. ഗുളിക കഴിച്ചെന്ന് വിഡിയോ കോളിലൂടെ ഉറപ്പിച്ചു. ഗുളിക കഴിച്ചശേഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും രക്തസ്രാവവുമുണ്ടായി. സർക്കാർ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഗർഭഛിദ്രത്തിന് താൽപര്യമില്ലായിരുന്നെന്നും രാഹുലിന്റെ നിർബന്ധപ്രകാരമാണ് സമ്മതിച്ചതെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഇന്ന് യുവതിയെ കോടതിയിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താനാണ് പൊലീസ് ആലോചിക്കുന്നത്.

ഗുളിക എത്തിച്ച സുഹൃത്തിനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 10 വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രാഹുലിനുമേൽ ചുമത്തിയിരിക്കുന്നത്. പരാതിവരട്ടെ എന്നാണ് രാഹുൽ ഇതുവരെ പറ‍ഞ്ഞിരുന്നത്. പരാതി വന്നതോടെ രാഹുൽ മുൻകൂർ ജാമ്യത്തിനു നീക്കം തുടങ്ങി. ഗർഭഛിദ്രം നടത്തിയതിനു മെഡിക്കൽ രേഖകൾ മതിയായ തെളിവാണെന്ന് പൊലീസ് പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനായി രാഹുൽ പാലക്കാട് പ്രചാരണം നടത്തുന്നതിനിടെയാണ് യുവതി പരാതി നൽകിയത്. പരാതി നൽകിയതിനെ തുടർന്ന് എംഎൽഎ ഓഫിസ് അടച്ചു. കാർ ഫ്ലാറ്റിൽ ഇട്ടശേഷം മറ്റൊരു കാറിൽ രാഹുൽ പുറത്തേക്ക് പോയി. സ്റ്റാഫ് അംഗങ്ങളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. രാഹുലിന്റെ അടൂരിലെ വീട്ടിലും എംഎൽഎ ഓഫിസിനും പൊലീസ് കാവൽ ഏർപ്പെടുത്തി. ഇന്ന് മഹിളാമോർച്ച രാഹുലിന്റെ ഓഫിസിലേക്ക് മാർച്ച് നടത്തും.