ലോകത്തിൽ ഏറ്റവും വലിയ കാർഗോ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞം തുറമുഖത്ത് പ്രവേശിച്ചു

വിഴിഞ്ഞം: ലോകത്തിൽ ഏറ്റവും വലിയ കാർഗോ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞം തുറമുഖത്ത് പ്രവേശിച്ചു. എട്ടുമണിയോടെയാണ് കപ്പൽ ഭീമന്റെ ബർത്തിംഗ് നടന്നത്. വാട്ടർ സല്യൂട്ടേകിയാണ് എംഎസ്‌സി ഐറിനയെ സ്വീകരിച്ചത്. നീണ്ട ആറ് ദിവസം വിഴിഞ്ഞം പുറംകടലിൽ കാത്തുനിന്ന ശേഷം ഇന്നാണ് കപ്പലിന് ബർത്തിംഗിന് അനുമതിയായത്.

ജൂൺ മൂന്നിന് രാത്രി ഏഴ് മണിയോടെയാണ് കപ്പൽ വിഴിഞ്ഞം പുറംകടലിൽ എത്തിയത്. രണ്ട് ദിവസത്തോളം ചരക്ക് നീക്കവുമായി ബന്ധപ്പെട്ട് കപ്പൽ ഇവിടെയുണ്ടാകും.നാലായിരത്തോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തിറക്കിയശേഷം ഏതാനും കണ്ടെയ്നറുകളുമായി ‌കപ്പൽ‌ മടങ്ങും. ഫീഡർ കപ്പലിൽനിന്ന് തുറമുഖത്ത് കണ്ടെയ്നർ നീക്കം നടന്നതിനാലാണ് ആറ് ദിവസങ്ങളോളം എം.എസ്.സി ഐറിനയ്ക്ക് പുറംകടലിൽ കാത്തുകിടക്കേണ്ടി വന്നത്. ഐറിനയെ കൂടാതെ 49 കപ്പലുകളാണ് ഈ മാസം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

തൃശ്ശൂർ പുറനാട്ടുകര സ്വദേശി വില്ലി ആന്റണിയാണ് എംഎസ്‌സി ഐറിനയുടെ ക്യാപ്റ്റൻ. ഇന്ത്യയിൽ ആദ്യമായി ഈ കപ്പലിനെയെത്തിക്കാൻ ഒരു മലയാളിക്കുതന്നെ അവസരമൊരുങ്ങി. കണ്ണൂർ സ്വദേശിയായ അഭിനന്ദും കപ്പലിലുണ്ട്.

എംഎസ്‌സി ഐറിനയുടെ പ്രത്യേകത ഇവയാണ്: 22നില കെട്ടിടത്തിന്റെ വലുപ്പം. 400 മീറ്റർ നീളവും 61 മീറ്ററിലധികം വീതിയുമുണ്ട്. 24,000 മീറ്റർ ഡെക്ക് ഏരിയായുള്ള കപ്പലിൽ 24,346 ടി.ഇ.യു കണ്ടെയ്നറുകളെ വഹിക്കാനാകും. ഒരു വരിയിൽ 25കണ്ടെയ്നറുകൾ വയ്ക്കാം. 2023ൽ നിർമ്മിച്ച കപ്പലിൽ 35 ജീവനക്കാരുണ്ട്. സിംഗപ്പൂരിൽ നിന്ന് യാത്രതിരിച്ച് ചൈനയിലും കൊറിയയിലും പോയി സിംഗപ്പൂരിൽ തിരികെയെത്തിയശേഷമാണ് വിഴിഞ്ഞത്തേക്ക് തിരിച്ചത്.