എസ്ഡിപിഐ -സിപിഎം ഡീൽ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച്’ മുല്ലപ്പള്ളി രാമചന്ദ്രൻ

കണ്ണൂര്‍: എസ്ഡിപിഐ -സിപിഎം ഡീൽ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പിണറായി വിജയൻ എല്ലാകാലത്തും ഭൂരിപക്ഷ -ന്യൂനപക്ഷ വർഗീയതയെ പുണരുകയാണെന്നും വാക്കിന് ഒരു വിലയും ഇല്ലാത്ത ആളാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. രക്തസാക്ഷി കുടുംബത്തോട് പോലും നീതി പുലർത്താത്തവരാണ് സിപിഎമ്മുകാര്‍. കള്ള് ഷാപ്പിൽ കത്തി കുത്തേറ്റ് മരിച്ചവരും സിപിഎമ്മിന് രക്തസാക്ഷികളാണെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പിരിച്ച ഫണ്ട് ആരും ദുരുപയോഗം ചെയ്യില്ല. അക്കൗണ്ടബിലിറ്റിയുള്ള പാർട്ടിയാണ് കോൺഗ്രസെന്നും എം സ്വരാജിന് മറുപടിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പിണറായി വിജയൻ നരേന്ദ്ര മോദിക്കെതിരെ ഒരു വാക്ക് പോലും ഉരിയാടില്ല. ആരാണ് കോൺഗ്രസ്‌ മുഖ്യമന്ത്രി എന്നത് പിന്നീട് തീരുമാനിക്കും. എഫ്‍സിആര്‍എ ബിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ്. ബിജെപി കോടികള്‍ ഇറക്കി പ്രചാരണം നടത്തുകയാണ്. ബിജെപിക്ക് സീറ്റ് ലഭിക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.