വട്ടിയൂർകാവിൽ യുഡിഎഫിന് വേണ്ടി ഇന്ന് മുതൽ പ്രചാരണമെന്ന് മുരളീധരൻ

തിരുവനന്തപുരം: വട്ടിയൂർകാവിൽ താൻ ഇന്നുമുതൽ യുഡിഎഫിനായി പ്രചാരണം തുടങ്ങുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും. പ്രതീക്ഷിച്ചതിനെക്കാൾ നേരത്തെ വോട്ടെടുപ്പ് വന്നത് കൊണ്ടാണ് സ്ഥാനാർത്ഥി പട്ടികയും വൈകിയത്. എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷവും യുഡിഎഫിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച സാഹചര്യമുണ്ടായിട്ടുണ്ട്.

ഫലം വന്നപ്പോൾ യുഡിഎഫ് വിജയിച്ചുകയറിയ ചരിത്രമാണുള്ളതെന്നും കെ മുരളീധരൻ പറഞ്ഞു. കോർപ്പറേഷൻ മേയർ സ്ഥാനം ഉപേക്ഷിച്ച് എംഎൽഎ ആകാൻ പോയ ആളാണ് വി കെ പ്രശാന്തെന്നും മുരളീധരൻ പറഞ്ഞു. സിപിഎം നേതാവായ എ എം ആരിഫ് ഉൾപ്പെടെ എംഎൽഎ സ്ഥാനം ഉപേക്ഷിച്ച് പാർലമെന്റിലേക്ക് മത്സരിച്ചിട്ടുണ്ട്താനാരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. മണ്ഡലത്തിൽ രാഷ്ട്രീയപരമായ പോരാട്ടമാണ് വേണ്ടതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.   

അതേ സമയം, അമ്പലപ്പുഴയിൽ ജി സുധാകരനെ യുഡിഎഫ് പിന്തുണക്കും. സിപിഎമ്മിനോട് പിണങ്ങിയ മുൻമന്ത്രി ജി സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് യുഡിഎഫ് പിന്തുണ നൽകാൻ തീരുമാനിച്ചത്. സുധാകരൻ കോൺ​ഗ്രസ് നേതാക്കളുമായി സംസാരിച്ചിരുന്നുവെങ്കിലും കോൺഗ്രസ് പിന്തുണ സ്വീകരിക്കുമെന്ന് ജെ സുധാകരൻ പറഞ്ഞിരുന്നില്ല.  ഇതോടെ കോൺഗ്രസും അൽപ്പം വലിഞ്ഞു. പിന്നാലെ വീണ്ടും സുധാകരനും   യുഡിഎഫ് നേതാക്കളും ചർച്ച നടത്തിയ ശേഷം,  സുധാകരനും പിന്തുണ സ്വീകരിക്കാൻ തയ്യാറായതോടെയാണ് അമ്പലപ്പുഴയിലെ പിന്തുണ പരസ്യമായത്.