മന്ത്രിസഭ പുനഃസംഘടന മുന്‍ധാരണപ്രകാരം തന്നെ നടക്കുമെന്ന് എം വി ഗോവിന്ദന്‍

സോളാര്‍ കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം സഭയില്‍ ചര്‍ച്ച ചെയ്തതോടെ വിഷയത്തില്‍ എതിരഭിപ്രായവുമില്ല, അനുകൂല അഭിപ്രായവുമില്ല എന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഉമ്മന്‍ ചാണ്ടിയെ അപമാനിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തിയായിട്ടേ ഇതിനെ കാണാന്‍ സാധിക്കുകയുളളൂ. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയെന്ന് പറയുന്നത് കോണ്‍ഗ്രസ് തന്നെയാണെന്നും എം വി ഗോവിന്ദന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിസഭ പുനഃസംഘടന മുന്‍ധാരണ പ്രകാരം തന്നെ നടക്കും. മാദ്ധ്യമങ്ങള്‍ നടത്തുന്ന ചര്‍ച്ചകളില്‍ പാര്‍ട്ടിയ്ക്ക് പങ്കില്ലെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി. അതേസമയം, മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചോ മന്ത്രിമാരെ മാറ്റുന്നത് സംബന്ധിച്ചോ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചിട്ടില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതുസംബന്ധിച്ചുള്ള വാര്‍ത്തകള്‍ മാദ്ധ്യമസൃഷ്ടിയാണ്. ഇടതുപക്ഷ മുന്നണിയെയും സര്‍ക്കാരിനെയും കൂടുതല്‍ ആശയക്കുഴപ്പത്തിലേയ്ക്കും പ്രശ്‌നങ്ങളിലേയ്ക്കും നയിക്കാനാണ് ഇത്തരം പ്രചരണം നടത്തുന്നതെന്നും ഇ പി ജയരാജന്‍ ആരോപിച്ചു.

രണ്ടര വര്‍ഷത്തിന് ശേഷം നാല് പാര്‍ട്ടികള്‍ മന്ത്രിസ്ഥാനം വച്ചുമാറുമെന്ന് നേരത്തേ തീരുമാനിച്ചതാണെന്നും, അത് അതുപോലെത്തന്നെ നടക്കുമെന്നും കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ മാസം ഇരുപതിന് എല്‍ ഡി എഫ് യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ യോഗത്തിലായിരിക്കും മുന്നണിയുടെ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. കെ ബി ഗണേശ് കുമാര്‍ എം എല്‍ എയ്ക്ക് മന്ത്രിയാകാന്‍ അയോഗ്യതയില്ലെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *