നരബലി !! പത്തനംതിട്ടയില്‍ രണ്ട് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊന്നു, മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിട്ടു

ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നരബലി. പത്തനംതിട്ട കുഴിക്കാലയിലാണ് സംഭവം. രണ്ട് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് ബലി നല്‍കിയ ശേഷം മൃതദേഹങ്ങള്‍ വെട്ടിമുറിച്ച് കുഴിച്ചിടുകയായിരുന്നു.  ലോട്ടറി വില്‍പ്പനക്കാരായ കൊച്ചി സ്വദേശി പത്മം (54), കാലടി സ്വദേശിയായ റോസ്ലിന്‍ (50) എന്നിവരെയാണ് കൊലപ്പെടുത്തിയത്. കടവന്ത്രയില്‍ നിന്നും കാലടിയില്‍ നിന്നുമായാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. പത്മത്തിന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. റോസ്ലിന്റെ മൃതദേഹവും ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

ഭഗവന്ത്, ലൈല എന്നീ ദമ്പതികളെയും ഇവര്‍ക്കു വേണ്ടി നരബലി നടത്തിയ എജന്റ് ഷാഫിയെയും പോലീസ് പിടികൂടിയിട്ടുണ്ട്. ആഭിചാരക്രിയ നടത്തുന്ന ആളാണ് ഭഗവന്ത് എന്ന് സൂചനയുണ്ട്. സാമ്പത്തിക അഭിവൃദ്ധിക്കായാണ് നരബലി നടത്തിയതെന്നാണ് വിവരം. പത്തനംതിട്ട ഇലന്തൂരിലെ വീട്ടുവളപ്പിലാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്.

പത്മത്തെയും റോസ്ലിനെയും കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന സംഭവത്തിന്റെ ചുരുളഴിഞ്ഞത്. എറണാകുളം സൗത്ത് സ്റ്റേഷനിലെ ലോട്ടറി വില്‍പനക്കാരിയായിരുന്നു പത്മം. ജൂണിലും സെപ്തംബറിലുമായാണ് കൊലപാതകം നടന്നത്.

മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതിനായി ആര്‍ ഡി ഒയുടെ നേതൃത്വത്തിലുള്ള സംഘം പത്തനംതിട്ടയിലെത്തിയിട്ടുണ്ട്. സ്ത്രീകളെ തട്ടിക്കൊണ്ടുപോയി രണ്ട് ദിവസത്തിനുള്ളില്‍ കൊലപാതകം നടന്നതായി കൊച്ചി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു ഐ പി എസ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ക്ക് 50 വയസ് മതിക്കുമെന്ന് പോലീസ് കമ്മീഷണര്‍ പറഞ്ഞു. മറ്റേയാളുടെ മൃതദേഹം കണ്ടെത്താന്‍ ശ്രമം നടത്തിവരികയാണ്. അസാധാരണവും സങ്കീര്‍ണവുമായ കേസാണിതെന്നും വിശദമായ അന്വേഷണം നടത്തുമെന്നും കമ്മീഷണര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *