നവകേരള സര്‍വേ കേസ്: അടിയന്തര വാദം കേള്‍ക്കാന്‍ സമ്മതിച്ച് സുപ്രീംകോടതി

നവകേരള സര്‍വേയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന കേരള സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും. നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് അടിയന്തര സ്റ്റേ വേണമെന്നാണ് സംസ്ഥാനത്തിന്റെ അപേക്ഷ.

മന്ത്രിസഭയുടെ അനുമതിയോടെയാണ് സര്‍വേ ആരംഭിച്ചതെന്നും ബജറ്റില്‍ വകയിരുത്തിയ ഫണ്ടാണ് ഇതിനായി വിനിയോഗിക്കുന്നതെന്നും സംസ്ഥാനം കോടതിയെ അറിയിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് നവകേരള സര്‍വേ തുടങ്ങിയത്. പദ്ധതിക്കായി 20 കോടി രൂപയാണ് അനുവദിച്ചത്.

അതേസമയം, സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രചാരണത്തിന് പൊതുഖജനാവിലെ പണം ദുരുപയോഗം ചെയ്യുകയാണെന്നാരോപിച്ച് കെഎസ്‌യു നേതാക്കളായ അലോഷ്യസ് സേവ്യറും മുബാസും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് ഹൈക്കോടതി സര്‍വേ റദ്ദാക്കിയത്.