കേരളത്തിൽ ലൗജിഹാദ് നടന്നപ്പോൾ സർക്കാർ കണ്ണടച്ചെന്ന് വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

തിരുവനന്തപുരം: കേരളത്തിൽ ലൗജിഹാദ് നടന്നപ്പോൾ സർക്കാർ കണ്ണടച്ചെന്ന് വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ. പൊലീസ് ഓഫീസറായ തനിക്ക് ദുരനുഭവമുണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ശ്രീലേഖ വെളിപ്പെടുത്തി. അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായപ്പോൾ സർക്കാർ എന്ത് നടപടിയെടുത്തെന്നും അവർ ചോദിച്ചു.
തിരുവനന്തപുരത്ത് നടന്ന ‘ബ്രഞ്ച് വിത്ത് ആർ ശ്രീലേഖ’ എന്ന പരിപാടിയിലായിരുന്നു വെളിപ്പെടുത്തൽ.’2021ൽ നിന്ന് 2026 എത്തിനിൽക്കുമ്പോൾ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ അഞ്ച് മടങ്ങാണ് വർദ്ധിച്ചിരിക്കുന്നത്. ഇതിന് കാരണം ഈ കുറ്റകൃത്യങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതാണ്. സ്ത്രീകളെ ഉപദ്രവിക്കുന്നത് സാധാരണ സംഭവമായി കരുതുന്ന ഒരു സമൂഹമുണ്ട്.
ലൗജിഹാദ് പോലുള്ള കാര്യങ്ങൾ നടക്കുമ്പോൾ കണ്ണടയ്ക്കുന്ന ഒരു സർക്കാരാണ് ഇപ്പോൾ ഉള്ളത്. ദെെവവിശ്വാസമില്ലാത്ത സർക്കാരും മന്ത്രിമാരുമാണ് ഭരിക്കുന്നത്. ഞാൻ പലപ്പോഴും കാണുന്ന കാര്യമാണ്. ഒരു വനിതാ പൊലീസ് ഓഫീസറായ എനിക്കെതിരെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് നേരിടേണ്ടത് ഞാൻ മാത്രമാണ്. ഡിജിപി പോലും കൂടെ നിൽക്കില്ല.
കാരണം ഡിജിപിക്ക് രാഷ്ട്രീയ അനുമതി ഉണ്ടെങ്കിലേ എന്റെകൂടെ നിൽക്കാനാവൂ. അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായി. സ്വന്തം വീട്ടിൽ പൂട്ടിയിട്ടു. പൊലീസിന്റെ പരാതി സെല്ലിൽ നേരിട്ട് വിളിച്ചിട്ടുപോലും സർക്കാർ എന്ത് നടപടിയാണ് എടുത്തത്. ഇതാണ് കേരളത്തിന്റെ അവസ്ഥ’- ശ്രീ ലേഖ പറഞ്ഞു.