നെതന്യാഹുവിന്റെ ചാണക്യനീക്കം, ഇന്ത്യയെ കൂട്ടുപിടിച്ച് ഷഡ്ഭുജ സഖ്യം വരുന്നു, എതിർത്ത് പാകിസ്ഥാൻ പ്രമേയം

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഷഡ്ഭുജം സഖ്യത്തെ (ഹെക്സാജോൻ അലയൻസ്) എതിർത്ത് പാകിസ്ഥാൻ. ഇസ്രായേലിന്റെ നീക്കത്തിനെതിരെ പാകിസ്ഥാൻ സെനറ്റ് ചൊവ്വാഴ്ച ഏകകണ്ഠമായി പ്രമേയം പാസാക്കി. മുസ്ലിം ഉമ്മത്തിന്റെ (ഇസ്ലാമിലെ ഒരു ആദര്‍ശ സംജ്ഞയാണ് ഉമ്മത്ത്. സമുദായം എന്നാണ് അർഥം. ആദര്‍ശ നിബദ്ധവും മാനവിക മൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന ഇസ്ലാമിക സമൂഹത്തിന്റെ സമുന്നതമായ മാതൃകയാണ് ‘ഉമ്മത്ത്’ പ്രതിനിധാനം ചെയ്യുന്നത്) ഐക്യവും സമഗ്രതയും ഇല്ലാതാക്കാനുള്ള ഇസ്രായേൽ നേതൃത്വത്തിന്റെ ശ്രമമാണെന്ന് പാകിസ്ഥാൻ വിശേഷിപ്പിച്ചു. ഇന്ത്യ, അറബ് രാജ്യങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ, മെഡിറ്ററേനിയൻ രാജ്യങ്ങൾ എന്നിവയുമായി ചേർന്നാണ് ‘ഷഡ്ഭുജ’ സഖ്യം കെട്ടിപ്പടുക്കാൻ ഇസ്രായേൽ പദ്ധതിയിടുന്നതെന്ന് നെതന്യാഹു പറഞ്ഞു. സമാന ചിന്താഗതിക്കാരായ രാജ്യങ്ങൾക്കിടയിൽ ഏകോപനം ശക്തിപ്പെടുത്തുകയും മേഖലയിലെ തീവ്രവാദ ആക്രമണങ്ങളെ ചെറുക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു
റാഡിക്കൽ അച്ചുതണ്ടുകളിൽ നിന്ന് വ്യത്യസ്തമായി, യാഥാർത്ഥ്യത്തെയും വെല്ലുവിളികളെയും ലക്ഷ്യങ്ങളെയും ഒരേ രീതിയിൽ കാണുന്ന രാജ്യങ്ങളുടെ അച്ചുതണ്ട് സൃഷ്ടിക്കുക എന്നതാണ് ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീവ്ര ഷിയാ അച്ചുതണ്ടും, ഉയർന്നുവരുന്ന തീവ്ര സുന്നി അച്ചുതണ്ടും സൃഷ്ടിക്കുന്ന ഭീഷണിയെ നേരിടാൻ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ പങ്കിടുന്നുവെങ്കിലും നമുക്കിടയിലുള്ള സഹകരണം മികച്ച ഫലം നൽകുമെന്നും നമ്മുടെ ശക്തിയും ഭാവിയും ഉറപ്പാക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു.
പിപിപിയുടെ പൽവാഷ മുഹമ്മദ് സായ് ഖാൻ സഭയിൽ അവതരിപ്പിച്ച പാകിസ്ഥാൻ സെനറ്റ് പ്രമേയം, ഇസ്രായേൽ നേതൃത്വത്തിന്റെ തുടർച്ചയായ പ്രകോപനപരമായ നടപടികളെയും പ്രസ്താവനകളെയും അപലപിച്ചു. പ്രാദേശിക, അന്തർദേശീയ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയായി ഇസ്രായേൽ മാറിയെന്നും മുസ്ലീം രാഷ്ട്രങ്ങൾക്കെതിരെ സഖ്യങ്ങൾ സൃഷ്ടിക്കുകയാണെന്നും പ്രമേയം കുറ്റപ്പെടുത്തി.