സിപിഎം ലക്ഷ്യം മതസ്പര്‍ദ്ധ വളര്‍ത്തലെന്ന് ആക്ഷേപം
സ്വന്തം പത്രമായ ദേശാഭിമാനിയില്‍ പോലും കൊടുക്കാന്‍ പറ്റാത്ത പരസ്യം മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള പത്രത്തില്‍ കൊടുത്ത് വിദ്വേഷം ജനിപ്പിക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മതപരമായ ഭിന്നിപ്പുണ്ടാക്കണമെന്ന ദുരുദ്യേശ്യത്തോടെ പരസ്യം നല്‍കിയതിന് ഉത്തരവാദി മന്ത്രി എംബി രാജേഷണെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രി കണ്ട ശേഷം തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് സിപിഎം പരസ്യം നല്‍കിയത്. സംസ്ഥാന മന്ത്രിസഭയിലെ മന്ത്രി വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പരസ്യം നല്‍കിയ പോലത്തെ സംഭവം കേരളത്തില്‍ ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ല. അതു കൊണ്ട് യുഡിഎഫ് നിയമപരമായി നേരിടുമെന്നും വിഡി സതീശന്‍ അറിയിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു ശേഷം സിപിഎം നേതാക്കള്‍ക്ക് സമനില നഷ്ടപ്പെട്ടിരിക്കുകയാണ്. എന്തു പറയണമെന്നു പോലും അറിയില്ല. സിപിഎം നേതാക്കളെ റിമോട്ട് കണ്‍ട്രോളില്‍ നിയന്ത്രിക്കുന്നത് ബിജെപിയാണ്. ഇന്നലെ സന്ദീപ് വാര്യര്‍ പറഞ്ഞതു പോലെ ബിജെപിയുടെ ഓഫീസില്‍ നിന്നാണ് സിപിഎമ്മിനു വേണ്ടി പരസ്യം നല്‍കിയത്. ഹീനമായ വര്‍ഗീയത പ്രചരിപ്പിക്കാന്‍ നോക്കിയവര്‍ക്ക് പാലക്കാട്ടെ ജനങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കും. മതേതര കേരളമാണെന്ന പ്രഖ്യാപനം കൂടിയായിരിക്കും പാലക്കാട്ടെ തിരഞ്ഞെടുപ്പ് ഫലമെന്നും സതീശന്‍ പറഞ്ഞു.
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തിനു ശേഷം സിപിഎം പത്രങ്ങളില്‍ നല്‍കിയ വിദ്വേഷ പരസ്യം കേരളത്തിന്റെ മതേതര മനസിനെ മുറിവേല്‍പ്പിച്ചിട്ടുണ്ട്. അത് ഉണങ്ങാന്‍ താമസമെടുക്കുമെന്നും സതീശന്‍ പറഞ്ഞു. സംഘരിവാറിന്റെ വഴികളിലൂടെ യാത്ര ചെയ്ത് മതപരമായ ഭിന്നിപ്പുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് പരസ്യം നല്‍കിയത്. വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന പരസ്യമാണെന്നും ഇടതു മുന്നണിയല്ല ഇത് നല്‍കിയതെന്നും ഘടകകക്ഷിയായ സിപിഐ വ്യക്തമാക്കിയിട്ടുണ്ട്. സിപിഐ തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ പോലും പരസ്യത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.