‘സെമി ഫൈനല്‍’ പോരാട്ടം നാളെ; ഇഞ്ചോടിഞ്ച്‌ മത്സരം, നിലമ്പൂർ ആരെടുക്കും ?

നിയമസഭാ തെരഞ്ഞെടുപ്പിന് പത്തുമാസം മാത്രം ബാക്കിനില്‍ക്കെ ഈ ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും നിര്‍ണായകമാണ്. ഇത്തവണ എല്‍ഡിഎഫിനും യുഡിഎഫിനും പുറമെ പിവി അന്‍വറും ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജുമുണ്ട് കളത്തില്‍. നാളെ നിലമ്പൂരുകാര്‍ പോളിങ് ബൂത്തിലേക്ക് പോവുമ്പോള്‍ വിജയപരാജയങ്ങള്‍ നിശ്ചയിക്കുക സര്‍ക്കാരിന്റെ വിലയിരുത്തലാകുമോ? അതോ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനമാകുമോ? അതോ അടിയൊഴുക്കുകളാകുമോ?. ഫലം അറിയാന്‍ കാത്തിരിക്കേണ്ടത് അടുത്ത തിങ്കളാഴ്ച വരെ. 2,32,384 പേരാണ് വോട്ടര്‍മാര്‍. 1,18,889 വനിതകളും, 1,13,486 പുരുഷന്മാരും, ഒമ്പത് ട്രാന്‍സ് ജന്‍ഡര്‍ വോട്ടര്‍മാരും, 374 പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. ആറ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത്. ആര്യാടന്‍ ഷൗക്കത്ത്, എം.സ്വരാജ്, മോഹന്‍ ജോര്‍ജ്, പി.വി അന്‍വര്‍, സാദിക് നടുത്തൊടി, ഹരിനാരായണ്‍ എന്നിവര്‍.

നിലമ്പൂരില്‍ ഷൗക്കത്തും യുഡിഎഫും തികഞ്ഞ വിജയപ്രതീക്ഷയിലാണ്. മണ്ഡലത്തില്‍ ഇന്നും തകര്‍ക്കാനാവാത്ത ആര്യാടന്റെ സ്വാധീനവും, യുഡിഎഫിനകത്ത് കാര്യമായ പടലപ്പിണക്കങ്ങള്‍ ഇല്ല എന്നുള്ളതും, ഭരണവിരുദ്ധവികാരവും തുണയ്ക്കുന്നതോടെ ഭൂരിപക്ഷം പതിനായിരം കടക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. വികസനത്തിന് ഒരു വോട്ട്, നിലപാടുകളുടെ രാജകുമാരന് ഒരു വോട്ട്, എല്ലാത്തിലുമുപരി ഇടതുപക്ഷത്തിന്റെ ന്റെ തുടര്‍ഭരണത്തിന് ഒരു വോട്ട്. എന്നതാണ് എല്‍ഡിഎഫ് പറയുന്നത്. വിജയം ഉറപ്പാക്കാനാണ് ഇത്തവണ സിപിഎം യുവ നേതാവായ സ്വരാജിനെ തന്നെ കളത്തിലിറക്കിയത്.

എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ ഒരു പോലെ കൈയൊഴിഞ്ഞ പിവി അന്‍വറിന് കേരള രാഷ്ട്രീയത്തില്‍ പ്രസക്തിയുണ്ടോ എന്ന് തെളിയിക്കുന്നതുകൂടിയാകും ഈ ഉപതെരഞ്ഞെടുപ്പ്. അന്‍വറിന്റെ സ്വതന്ത്രവേഷം ഇരുമുന്നണികള്‍ക്കും തലവേദനയാണ്. അന്‍വര്‍ പിടിക്കുന്ന വോട്ടുകളാവും വിജയിയെ നിര്‍ണയിക്കുക.