നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജയം ; കോണ്‍ഗ്രസിന്റെ ‘കേരളാ മോഡൽ’

നിലമ്പൂരിലെ വിജയം പുതിയ കെപിസിസി നേതൃത്വത്തിന് സമ്മാനിക്കുന്നത് ഇരട്ടിമധുരം. കെപിസിസി തലപ്പത്ത് വന്ന മാറ്റം കോണ്‍ഗ്രസ് സംഘടനയ്ക്കുള്ളിലും മുന്നണിക്കുള്ളിലും പ്രകടമായിയെന്നതിന് തെളിവാണ് നിലമ്പൂരില്‍ കോണ്‍ഗ്രസ് നടത്തിയ പ്രചരണങ്ങള്‍.

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വാക്ചാരുതി, കെപിസിസി പ്രസിസന്റ് സണ്ണി ജോസഫിന്റെ സ്വീകാര്യത, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, എപി അനില്‍കുമാര്‍ എന്നിവരുടെ അനുഭസമ്പത്ത്, പിസി വിഷ്ണുനാഥിന്റെയും ഷാഫിപറമ്പിന്റെയും യുവത്വത്തിന്റെ പ്രസരിപ്പും ഇവര്‍ക്ക് എല്ലാ പിന്തുണയും നല്‍കി. ഈ തിരഞ്ഞെടുപ്പില്‍ രാഷ്ട്രിയ ഗതിവിഗതി നിര്‍ണ്ണയിച്ചതില്‍ നിര്‍ണ്ണായക ചാലകശക്തിയായ എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ രാഷ്ട്രീയ തന്ത്രജ്ഞതയും ബുദ്ധികൂര്‍മ്മതയും ചേര്‍ന്നപ്പോള്‍ നിലമ്പൂരിലെ യുഡിഎഫ് വിജയം അനായാസമാക്കി.

പ്രത്യാശ നല്‍കുന്ന ഈ വിജയം അണികള്‍ക്ക് സമ്മാനിക്കുന്നത് വലിയ ആവേശമാണ്. അത് കെടാതെ നോല്‍ക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് കെപിസിസിക്കും യുഡിഎഫിനുമുള്ളത്. കെ.സി.വേണുഗോപാല്‍ എഐസിസിയുടെ തലപ്പത്തേക്ക് വന്നത് മുതല്‍ കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ നേതൃത്വത്തിന് മികച്ച പിന്തുണയാണ് ദേശീയതലത്തില്‍ നിന്ന് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ മികച്ച ഒരു കേരള മോഡല്‍ രൂപപ്പെടുത്തിയെടുക്കാന്‍ കോണ്‍ഗ്രസിന് കേരളത്തിലായി.

വ്യക്തിതാല്‍പ്പര്യങ്ങളെക്കാള്‍ വലുത സംഘടനയാണെന്ന് ബോധ്യം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സമ്മാനിക്കാന്‍ കെ.സി.വേണുഗോപാലിന് ആയിട്ടുണ്ട്. നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പടനായകനായ മുഖ്യമന്ത്രിയെ തന്നെ പോരിന് വിളിച്ചുതന്നെയാണ് കെ.സി.വേണുഗോപാല്‍ കളം നിറഞ്ഞത്. പലപ്പോഴും കോണ്‍ഗ്രസിന്റെ ആക്ഷേപങ്ങളെ അവഗണിക്കുന്ന മുഖ്യമന്ത്രിക്ക് ഒരു പക്ഷെ, കെ.സി.വേണുഗോപാല്‍ ഈ തിരഞ്ഞെടുപ്പില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടി വന്നു. ക്ഷേമ പെന്‍ഷന്‍, മലപ്പുറം വര്‍ഗീയ പരാമര്‍ശം, വര്‍ഗശത്രുക്കളുമായുള്ള സിപിഎമ്മിന്റെ അടുപ്പും, ജനവിരുദ്ധത, മതേതര നിലപാടിലെ സിപിഎമ്മിന്റെ കലര്‍പ്പ്, ദേശീയപാത അഴിമതിക്ക് കുടപിടിച്ച സമീപനം അങ്ങനെ ഒട്ടേറെ വിഷയങ്ങള്‍, ഒടുവില്‍ ഇസ്രയേല്‍, ആര്‍എസ്എസ് വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാട് എന്നിവ ഇഴകീറി പരിശോധിക്കുന്നതലത്തിലേക്ക് രാഷ്ട്രീയ ചര്‍ച്ചയും പൊതുജന ശ്രദ്ധയും ക്ഷണിക്കാന്‍ കെ.സി.വേണുഗോപാലിനായി.

അതുതന്നെയാണ് ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മേല്‍ക്കെ നേടിക്കൊടുത്ത പ്രധാന വിഷയം. പി.വി.അന്‍വര്‍ വിഷയം തലവേദന സൃഷ്ടിച്ചപ്പോഴും യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പ്രതിസന്ധി തീര്‍ത്തപ്പോഴും അവ പരിഹരിച്ചതില്‍ കെ.സി.വേണുഗോപാലിന് നിര്‍ണ്ണായക റോള്‍ ഉണ്ടായിരുന്നു. മുസ്ലീം ലീഗിന്റെ തട്ടകത്തില്‍ അവരുടെ പിന്തുണ പൂര്‍ണ്ണമായും ഉറപ്പിക്കാന്‍ കഴിഞ്ഞതിലും ഈ ഇടപെടല്‍ പ്രകടമാണ്. ഒരുഘട്ടത്തില്‍ മാധ്യങ്ങള്‍ ലീഗിനും കോണ്‍ഗ്രസിനും ഇടയില്‍ അസ്വാരസ്യമെന്ന് വ്യാജവാര്‍ത്ത മെനഞ്ഞപ്പോള്‍ ആ പ്രചരണത്തെ തിരഞ്ഞെടുപ്പ് വേദികളിപ്പൊളിക്കാനും വേണുഗോപാലിന് കഴിഞ്ഞു.

എല്‍ഡിഎഫിന്റെ ബലവും ദൗര്‍ബല്യവും അവര്‍ക്ക് മുന്നില്‍ നിന്ന് നയിക്കാന്‍ ഒരു ക്യാപ്റ്റന്‍ ഉണ്ടെന്നാണ്.പക്ഷെ, കോണ്‍ഗ്രസിന്റെ സൗഭാഗ്യം അങ്ങനെ നയിക്കാന്‍ ഒരുപാട് നേതാക്കള്‍ ഉണ്ടെന്നാണ്. ഇതൊരു മാറ്റത്തിന്റെ കൂടി തുടക്കമാണ്. ഐക്യത്തോടെ നിന്നാല്‍ എതുവിജയവും അനായാസമാണെന്ന് തൃക്കാക്കരയും പുതുപ്പള്ളിയും പാലക്കാടും നിലമ്പൂരും തെളിയിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിന്റെ പരാജയത്തിന്റെയും വിജയത്തിന്റെയും ഉത്തരവാദിത്തം ഒരു വ്യക്തിക്കുള്ളതല്ല, എല്ലാവര്‍ക്കും പ്രത്യേകിച്ച് കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും ഒരോ പ്രവര്‍ത്തകനും അവകാശപ്പെട്ടതാണ്. അവകാശവാദങ്ങളല്ല വേണ്ടത്,ആവശ്യകത അറിഞ്ഞുള്ള പ്രവര്‍ത്തനമാണ്. അത് നിലമ്പൂരിലെ ഉപതിരഞ്ഞ് വിജയം പഠിക്കുന്ന ആര്‍ക്കും കൃത്യമായും മനസിലാകും. ഈ നേതൃത്വത്തിന്റെ കൈകളില്‍ കോണ്‍ഗ്രസ് ഭദ്രമാണെന്ന് ഇനി നമുക്ക് വിശ്വസിക്കാം.