നിപ: വ്യാജ പ്രചാരണങ്ങള്‍ നടത്തിയാല്‍ കേസ്

പാലക്കാട് : നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിയായ യുവതി ഗുരുതരാവസ്ഥയില്‍. രണ്ട് ഡോസ് മോണോ ക്ലോണല്‍ ആന്റി ബോഡി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന 173 പേരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി. ഇവരില്‍ 100 പേര്‍ പ്രാഥമിക പട്ടികയിലാണ്. ഇതില്‍ 52 പേര്‍ ഹൈറിസ്‌ക് കോണ്‍ടാക്ട് ലിസ്റ്റിലാണ്.

യുവതിയുടെ ബന്ധുക്കളും യുവതിക്ക് ആദ്യ ദിവസങ്ങളില്‍ ചികിത്സ നല്‍കിയ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടും. ഹൈറിസ്‌ക് കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട 5 പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. 4 പേരുടെ കൂടി സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. ഇന്ന് ഫലം വരും. യുവതിയുടെ മകന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസലേഷനില്‍ തുടരുകയാണ്.

ഒന്നാം തിയ്യതിയാണ് രോഗിക്ക് തീവ്രമായി രോഗ ലക്ഷണമുണ്ടായിരുന്നത്. കണ്ടെയിന്‍മെന്റ് സോണിലെ എല്ലാ വീടുകളും പരിശോധിക്കും. ജൂണ്‍ 1 മുതല്‍ മസ്തിഷ്‌ക മരണം സംഭവിച്ച കേസുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിച്ച് വരികയാണ്. മൃഗങ്ങള്‍ക്ക് അസ്വഭാവിക മരണം ഉണ്ടായോ എന്നും പരിശോധിക്കും. വവ്വാലുകളുടെ സാമ്പിള്‍ പരിശോധനയ്ക്ക് കേന്ദ്രത്തിന്റെ അനുമതി തേടിയതായും ആരോഗ്യമന്ത്രി വിശദീകരിച്ചു.

നിലവില്‍ നിപ ആശങ്കയുടെ സാഹചര്യം സംസ്ഥാനത്തില്ല. നിപ പ്രതിരോധത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വ്യാജ പ്രചാരണങ്ങള്‍ നടത്തിയാല്‍ കേസ് എടുക്കും. പാലക്കാട് മെഡിക്കല്‍ കോളേജില്‍ 7 പേരും മലപ്പുറത്ത് 5 പേരും ആശുപത്രിയില്‍ ചികിത്സയിലുണ്ട്. പനിയുള്ള കുഞ്ഞുങ്ങളുടെ അമ്മമാരുടെയും സാമ്പിള്‍ അയക്കും. യുവതിയുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തി. മണ്ണാര്‍ക്കാട് ക്ലിനിക്കില്‍ എത്തിയ ഇതരസംസ്ഥാനക്കാരനെ കൂടി കണ്ടെത്തേണ്ടതുണ്ടെന്നും വീണാ ജോര്‍ജ് വിശദീകരിച്ചു.