പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയായി എൻഎംആർ റസാഖ് മത്സരിച്ചേക്കും

പാലക്കാട്: നിയമസഭാതിരഞ്ഞെടുപ്പിൽ പാലക്കാട്ടെ എൽഡിഎഫ് സ്വതന്ത്രസ്ഥാനാർത്ഥിയായി ഹോട്ടൽ വ്യവസായിയായ എൻഎംആർ റസാഖിനെ മത്സരിപ്പിക്കാൻ സാദ്ധ്യത. ഇന്ന്‌ നടന്ന പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമായെന്നാണ് വിവരം. ജില്ലാ കമ്മിറ്റി ഓഫീസിൽ റസാഖുമായി സിപിഎം നേതാക്കൾ ചർച്ച നടത്തിയിരുന്നു. നാളെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

ഇടതുപക്ഷത്തിന് വളക്കൂറുള്ള മണ്ണാണ് പാലക്കാടെന്നും കൈയ്യെത്തും ദൂരത്തുള്ള എംഎൽഎ ആയിരിക്കും താനെന്നും എൻഎംആർ റസാഖ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ പതിനാറ് വർഷമായി ഹോട്ടൽവ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന റസാഖ് ഹോട്ടൽ അസോസിയേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. പൊതുപ്രവർത്തനങ്ങളിൽ സജീവമായ അദ്ദേഹത്തിന്റെ ജനകീയത തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്.

പരമാവധി വോട്ടുകൾ നേടാൻ കഴിയുന്നയാളെ സ്ഥാനാർത്ഥിയാക്കാനും പാർട്ടി ചിഹ്നത്തിൽ മത്സരം വേണ്ടെന്നുമാണ് സിപിഎം തീരുമാനം. പി സരിന്റെ പേരായിരുന്നു ജില്ലാ കമ്മിറ്റി ആദ്യം നിർദേശിച്ചത്. വിജയ സാദ്ധ്യത കുറവായ പാലക്കാട് മത്സരിക്കാൻ താൽപര്യമില്ലെന്ന് സരിൻ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. പിന്നാലെ നഗരത്തിലെ മറ്റ് മൂന്ന് വ്യവസായികളെ സ്വതന്ത്രസ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യമായി സമീപിച്ചെങ്കിലും മറുപടി പ്രതികൂലമായിരുന്നെന്നാണ് വിവരം.