റോയ് സിജെയുടെ ആത്മഹത്യയില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് അന്വേഷണ സംഘം

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സിജെയുടെ ആത്മഹത്യയില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. ഡോ റോയ് സിജെയെ ഉദ്യോഗസ്ഥര്‍ അന്നേദിവസം ചോദ്യം ചെയ്തിട്ടില്ല. സമ്മര്‍ദത്തിലാക്കിയെന്നതിന് തെളിവില്ലെന്നും എസ്‌ഐടിയുടെ റിപ്പോര്‍ട്ട്.

ഡോ റോയ് സി ജെ ആത്മഹത്യ ചെയ്ത ദിവസം ആദായ നികുതി വകുപ്പ് ഒരു മണിക്കൂറോളം ചോദ്യം ചെയ്തുവെന്നും സമ്മര്‍ദത്തിലാക്കിയെന്നുമായിരുന്നു ജീവനക്കാരുടെ മൊഴി. എന്നാല്‍ ഇക്കാര്യങ്ങള്‍ക്ക് തെളിവില്ലെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ആദായനികുതി വകുപ്പിന്റെ വിശദീകരണവും പ്രാഥമിക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും ഇതുതന്നെയായിരുന്നു. ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഫിഡന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ നല്‍കിയ പരാതിയിലും ചോദ്യം ചെയ്തതായി പറഞ്ഞിരുന്നില്ല.

കമ്പനിയിലെ ജീവനക്കാരെയും ഡോ. റോയ് സിജെയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ അശോക് നഗറിലെ ഓഫിസിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐടി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഡോ. റോയ് സിജെയെ അലട്ടിയത് മറ്റെന്തോ പ്രശ്‌നമാണ്. മാനസിക സമ്മര്‍ദ്ദത്തിന് ഡോ. റോയ് ചികിത്സ തേടിയത് എന്തിനെന്നും എസ്‌ഐടി പരിശോധിക്കുന്നുണ്ട്. റോയിയുടെ സാമ്പത്തിക ഇടപാടുകളിലും പൊലിസ് വ്യക്തത തേടും. സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ സ്വകാര്യ ഓഡിറ്റര്‍മാരെ പൊലിസ് നിയോഗിച്ചു. ജനുവരി 29നാണ് ബംഗളൂരുവിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഹെഡ് ഓഫിസില്‍ വച്ച് ഡോ. റോയ് സിജെ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയത്.