പ്രധാനമന്ത്രിയുടെ ഒരു പരിപാടിയും മുടങ്ങില്ല, റോഡ് ഷോ ഉപേക്ഷിക്കില്ല; പൊലീസിനെതിരെ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിക്കുമെന്ന ഭീഷണിക്കത്തിന് പിന്നാലെ കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദന്‍. പൊലീസ് തന്നെയാണ് പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണിയെന്ന ഇന്റലിജിന്‍സ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത് സുരേന്ദ്രന്‍ ആരോപിച്ചു. എന്ത് തന്നെയായലും പ്രധാന മന്ത്രിയുടെ ഒരു പരിപാടിയും മുടങ്ങില്ലെന്നും റോഡ് ഷോ ഉപേക്ഷിക്കില്ലെന്നും കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു.

പ്രധാനമന്ത്രിക്കെതിരെ ഭീഷണിക്കത്ത് വന്നത് ഒരാഴ്ച മുമ്പാണ്. ഭീഷണിപ്പെടിത്തിയ ആളുടെ പേരും നമ്പറും കത്തില്‍ ഉണ്ട്. ഇത് പൊലീസ് പരിശോധിച്ചിട്ടുണ്ടോ. ഇന്റലിജിന്‍സ് റിപ്പോര്‍ട്ടിനെ കുറിച്ച് പൊലീസിന്റെ നിലപാട് എന്താണെന്നും സുരേന്ദ്രന്‍ ചോദിച്ചു. നിലവില്‍ രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്ന രണ്ടു പാര്‍ട്ടികളുടെ പേര് ഇന്റലിജന്‍സ് റിപ്പോര്‍ടില്‍ ഉണ്ട്. ഇവര്‍ ഇടതു പക്ഷത്തിന്റ ഘടക കക്ഷികള്‍ ആണ്. കേരളത്തില്‍ മത തീവ്രവാദികളും രാജ്യ ദ്രോഹികളും ശക്തമാണ്. പൊലീസ് ഇവരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ തലേ ദിവസം സുരക്ഷാ ഭീഷണി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളെ അറിയിച്ചിരിക്കുകയാണ്. ഇതിനു പിന്നില്‍ പൊലീസിന്റെ ബുദ്ധിയാണോ അതോ മറ്റ് ആരുടെയെങ്കിലും ബുദ്ധിയാണോ എന്ന് അറിയേണ്ടതുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് ഭീഷണിക്കത്ത് എത്തിയത്. എറണാകുളം സ്വദേശി ജോസഫ് ജോണ്‍ നടുമുറ്റത്തിലിന്റെ പേരിലാണ് ഈ മാസം പതിനേഴിന് കത്ത് വന്നത്. കത്ത് എഡിജിപി ഇന്റിലജന്‍സിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *