നോര്‍ക്ക റൂട്ട്‌സിന്റെ സൗജന്യ ആംബുലന്‍സ് സേവനം
അഞ്ചാം വര്‍ഷത്തിലേയ്ക്ക് കടന്നു

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സ്, പ്രവാസി മലയാളികള്‍ക്കായി നടപ്പിലാക്കുന്ന സൗജന്യ എമര്‍ജന്‍സി ആംബുലന്‍സ് സേവനം വിജയകരമായ നാലുവര്‍ഷങ്ങള്‍ പിന്നിടുന്നു.  തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ കൂടാതെ അയല്‍ സംസ്ഥാനങ്ങളിലെ മംഗലാപുരം, കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടുകളിലും സേവനം ലഭ്യമാണ്.

വിദേശരാജ്യങ്ങളില്‍ മരണപ്പെടുന്ന പ്രവാസി മലയാളികളുടെ ഭൗതികശരീരം നാട്ടിലെ വീടുകളിലെത്തിക്കുന്നതിനാണ് ആംബുലന്‍സ്  സേവനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ

സേവനം പൂര്‍ണ്ണമായും സൗജന്യമാണ്.  വിദേശത്ത് ജോലി ചെയ്യുന്ന സാമ്പത്തികപിന്നാക്കാവസ്ഥയിലുളള മലയാളികള്‍ അസുഖബാധിതരായി നാട്ടിലേയ്ക്ക് മടങ്ങിവരുമ്പോഴും ആംബുലന്‍സ് സേവനം ലഭിക്കും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ മലയാളി പ്രവാസികള്‍ക്കു കേരളത്തിലെ വിമാനത്താവളങ്ങളിലാണ് ആംബുലന്‍സ് സേവനം ലഭിക്കുക.  ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്റെ സഹകരണത്തോടെയാണ് നോര്‍ക്ക റൂട്ട്‌സ് പദ്ധതി

നടപ്പാക്കുന്നത്.

ആബുലന്‍സ് സേവനം ലഭ്യമാകുന്നതിന് വിമാനടിക്കറ്റ് ഉറപ്പാക്കിയശേഷം നോര്‍ക്ക റൂട്ട്സിനെ വിവരമറിയിക്കണം. പേര് വിവരം, പാസ്സ്പോര്‍ട്ട് നമ്പര്‍, പുറപ്പെടുന്ന സ്ഥലത്തിന്റെ വിവരം, വിമാന നമ്പര്‍, പുറപ്പെടുന്ന തീയതിയും സമയവും,  എത്തിച്ചേരുന്ന എയര്‍പോര്‍ട്ടിന്റെ പേരും സമയവും, നാട്ടില്‍ എവിടേയ്ക്കാണ് യാത്ര ചെയ്യേണ്ടത് തുടങ്ങിയ വിവരങ്ങളും നാട്ടിലെ രണ്ട് ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ ഫോണ്‍നമ്പരുകള്‍ എന്നിവ സഹിതമാണ് ആംബുലന്‍സ് സേവനത്തിനായി അപേക്ഷ നല്‍കേണ്ടത്. അപേക്ഷ നോര്‍ക്ക റൂട്ട്സിന്റെ ആംബുലന്‍സ് സേവനത്തിനായുളള  norkaemergencyambulance@gmail.com എന്ന ഇ മെയിലിലേയ്ക്ക് അയക്കണം. നോര്‍ക്ക റൂട്ട്സിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ കോള്‍ സെന്ററിന്റെ ടോള്‍ ഫ്രീ നമ്പര്‍ +91-18004253939 (ഇന്ത്യയ്ക്കകത്തുനിന്നും)  +91-8802012345 (ഇന്ത്യയ്ക്കു പുറത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) വഴിയും സേവനം ലഭിക്കുന്നതിന് ബന്ധപ്പെടാം. . ഏറെ കാലമായുളള പ്രവാസി മലയാളികളുടെ ആവശ്യം പരിഗണിച്ച് 2018 ലാണ് സൗജന്യ ആംബുലന്‍സ് പദ്ധതിക്ക് തുടക്കമായത്. കഴിഞ്ഞ സാമ്പത്തികവര്‍ഷാവസാനം വരെ 1329 പ്രവാസികള്‍ക്ക് സേവനം നല്‍കാന്‍ നോര്‍ക്ക റൂട്ട്‌സിന് കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *